SSF KERALA
February 1, 2025 at 02:01 AM
റാഗിംഗ് എന്ന ക്രൂര വിനോദത്തിന് പുതിയൊരു ഇര കൂടി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. തൃപ്പൂണിത്തറയിലെ പതിനഞ്ചുകാരൻ ജീവനൊടുക്കിയതിന് പിന്നിൽ ക്രൂരമായ റാഗിംഗ് പീഡനങ്ങളാണെന്ന് കുടുംബം ആരോപിക്കുന്നു. വിദ്യാലയങ്ങളിൽ നടക്കുന്ന റാഗിംഗ് അനുഭവങ്ങൾ പുതുമയുള്ളതല്ല. വിദ്യാഭ്യാസം നൽകുന്ന മാനുഷിക മൂല്യങ്ങളും സാമൂഹ്യ ബോധങ്ങളും വിദ്യാർത്ഥികളെ തെല്ലും സ്പർശിക്കുന്നില്ല എന്നാണ് നിരന്തരമുള്ള റാഗിംഗ് വാർത്തകൾ ബോധ്യപ്പെടുത്തുന്നത്. സഹപാഠിയെ അറപ്പുളവാക്കുന്ന ക്രൂരമായ വിനോദങ്ങൾക്കും പീഡനങ്ങൾക്കും പരീക്ഷണങ്ങൾക്കും നിർബന്ധിത വിധേയനാക്കി ആത്മരതി കൊള്ളുന്ന വിദ്യാർത്ഥി തലമുറ എന്ത് സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്...?
1998-ലെ റാഗിംഗ് നിരോധന നിയമം നിലവിലുണ്ടെങ്കിലും മറ്റു പലതിലുമെന്നപോലെ അതും നിഷ്‌ക്രിയമാണ്. അനേകം റാഗിംഗ് പീഡനങ്ങളും അതോടനുബന്ധിച്ചുള്ള ആത്മഹത്യകളും കൊലപാതകങ്ങളും നിരന്തരം സംഭവിക്കുമ്പോഴും നിയമവും അധികാരികളും നിസ്സഹായതയിലും നിസംഗതയിലുമാണ്. ഈ സമീപനം തന്നെയാണ് കാലങ്ങളായി തുടരുന്ന ഇത്തരം പ്രാകൃത കലാരൂപങ്ങൾ കൊണ്ടാടുന്നവർക്കുള്ള പ്രചോദനവും. സീനിയർ- ജൂനിയർ വിദ്യാർത്ഥികൾ തമ്മിലുള്ള
റാഗിംഗ് മാത്രമല്ല നമ്മുടെ വിദ്യാലയങ്ങളിൽ അരങ്ങേറുന്നത്. ജാതിയും മതവും നിറവും ഭാഷയുമെല്ലാം ക്യാമ്പസുകളിലെ റാഗിങ്ങുകൾക്ക് പിന്നിലുണ്ട്.
മദ്രാസ് ഐ.ഐ.ടി യിലെ ഫാത്തിമയും ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ ദളിത് വിദ്യാർത്ഥി രോഹിത് വെമുലയും വയനാട് വെറ്റിനറി കോളേജിലെ സിദ്ധാർഥുമൊക്കെ ഇരകളിലെ ചില പേരുകൾ മാത്രമാണ്. ഇതിന് ഇപ്പോഴും തുടർച്ചകൾ ഉണ്ടാകുന്നു എന്നത് ആശങ്കാ ജനകമാണ്. സഹപാഠിയുടെ വേദനയിൽ ആത്മസുഖം കണ്ടെത്തുന്ന ഒരു തലമുറക്ക് എങ്ങനെയാണ് നിറമുള്ളൊരു നല്ല നാളെയെ പടുത്തുയർത്താൻ കഴിയുക എന്നത് പ്രധാനമാണ്. വിദ്യാലയങ്ങളും പാഠ പുസ്തകങ്ങളും വിദ്യാർഥി കൂട്ടായ്മകളും ക്ലാസ് മുറികളുമെല്ലാം നന്മയെയും മൂല്യത്തെയും ധാർമികതയെയും ഉൾക്കൊള്ളുമ്പോൾ മാത്രമേ അറിവ് അതിന്റെ ആത്മാവിനെ തൊടുന്നുള്ളു.
അരാജകത്വത്തിന്റെ ഇടി മുറികളല്ല, ജീവിത മൂല്യങ്ങളുടെ ക്ലാസ് മുറികളാവട്ടെ നമ്മുടെ വിദ്യാലയങ്ങൾ...
#ssfkerala #drugs #saynotodrugs
👍
❤️
🇸🇱
✨
📍
😢
😰
🤍
34