
സത്യത്തിൻ്റെ പാതയിലൂടെ നന്മയുടെ പൂക്കൾ ചിരിച്ചുംചിന്തിച്ചും കാണാം കേൾക്കാം മനസ്സിലാക്കാം
March 1, 2025 at 02:26 AM
*02 🍃 നോമ്പ് 🍃*
*രീതിയും നിർവഹണവും*
*▪~~~~~~~~~~~~~~~~~~▪*
================= *Join WhatsApp*
*https://whatsapp.com/channel/0029VaCyEJwAojZ0IHd0vX2g*
•••••••┈┈•✿❁✿•┈┈•••••••
*💧Part : 02💧*
*📍നോമ്പ് ആര്‍ക്കാണ് നിര്‍ബന്ധം..?*
നോമ്പിന് കഴിവുള്ള, പ്രായപൂര്‍ത്തിയും ബുദ്ധിയുമുള്ള എല്ലാ മുസ്‌ലിമിനും റമളാനിലെ നോമ്പ് നിര്‍ബന്ധമാണ്. എന്നാല്‍ വകതിരിവിന്‍റെ പ്രായമായ കുട്ടികളെ ഏഴാം വയസ്സില്‍തന്നെ നോമ്പ് ശീലിപ്പിക്കണമെന്നാണ് ഭൂരിപക്ഷ പണ്ഡിതന്മാരുടെയും വീക്ഷണം. നിസ്കാരത്തിന്‍റെ നിയമം അങ്ങനെയാണല്ലോ.
ബുദ്ധി ഇല്ലാത്തവര്‍ മതപരമായ നിര്‍ബന്ധ പരിധിയില്‍ വരാത്തവനാണ്. അവന് നോമ്പ് നിര്‍ബന്ധമാകുന്നില്ല. നോമ്പിന് കഴിവുണ്ടാവുക എന്നതാണ് നിബന്ധനകളിലെ പ്രധാനം. പ്രായമേറിയ സ്ത്രീയും പുരുഷനുമാണ് കഴിവില്ലാത്തവരിലെ ഒരു വിഭാഗം. നോമ്പിന് കഴിവില്ലാത്തവന്‍ സാധുക്കള്‍ക്ക് ഭക്ഷണം നല്‍കണമെന്ന ആയത്തിന്‍റെ വ്യാഖ്യാനത്തില്‍ ഇബ്നു അബ്ബാസ് (റ) അങ്ങനെ അഭിപ്രായപ്പെടുന്നുണ്ട് (ഇബ്നുല്‍ ജൗസിയുടെ സാദുല്‍ മസീര്‍ 186/1). രണ്ടാം വിഭാഗം രോഗിയാണ്. നിങ്ങള്‍ രോഗികളോ യാത്രക്കാരോ ആണെങ്കില്‍ മറ്റ് ദിവസങ്ങളില്‍ എണ്ണം പൂര്‍ത്തിയാക്കുക (അല്‍ബഖറ 184) എന്നാണ് അല്ലാഹു ﷻ കല്‍പിക്കുന്നത്.
നോമ്പ് അനുഷ്ഠിക്കല്‍ നിര്‍ബന്ധമില്ലാത്ത രോഗങ്ങള്‍ രണ്ട് വിധമുണ്ട്. സുഖപ്പെടുമെന്ന് പ്രതീക്ഷയുള്ളതും അതോടൊപ്പം നോമ്പനുഷ്ഠിച്ചാല്‍ രോഗിക്ക് പ്രയാസമുണ്ടാക്കുന്നതുമാണ് ഒന്ന്. അത്തരം രോഗികള്‍ രോഗാവസ്ഥയില്‍ നോമ്പ് ഒഴിവാക്കുന്നത് കുറ്റകരമല്ല. പിന്നീടത് നോറ്റ് വീട്ടല്‍ നിര്‍ബന്ധമാണ്. നോമ്പ് അനുഷ്ഠിക്കാന്‍ പ്രയാസമാവുകയും സുഖമാകുമെന്ന് തീരെ പ്രതീക്ഷയില്ലാത്തതുമായ രോഗമാണ് മറ്റൊന്ന്. അത്തരം രോഗികളും നോമ്പെടുക്കേണ്ടതില്ല. ഓരോ നോമ്പിനും പ്രായശ്ചിത്തമായി സാധുക്കള്‍ക്ക് ഭക്ഷണം നല്‍കണം.
ഗര്‍ഭിണികള്‍ക്കും മുലകൊടുക്കുന്ന സ്ത്രീകള്‍ക്കും രോഗികളുടെ നിയമം തന്നെയാണ്. നോമ്പ് കാരണം പ്രയാസപ്പെടുമെങ്കില്‍ നോമ്പെടുക്കേണ്ടതില്ല. പിന്നീടത് ഖളാഅ് വീട്ടണം. കുട്ടിയുടെ പ്രയാസം കാരണം നോമ്പ് ഉപേക്ഷിക്കേണ്ടിവന്നാല്‍ ഖളാഅ് വീട്ടുന്നതോടൊപ്പം ഫിദ്യ നല്‍കുകയും വേണം.
അനസുബ്നു മാലികില്‍ നിന്ന്. നബി ﷺ പറഞ്ഞു: യാത്രക്കാരന് നോമ്പും നിസ്കാരത്തിന്‍റെ പകുതിയും ഒഴിവാക്കപ്പെട്ടിട്ടുണ്ട് (അബൂദാവൂദ്). ഇബ്നു അബ്ബാസ് (റ) തന്‍റെ ഗര്‍ഭിണിയായ അല്ലെങ്കില്‍ മുലകൊടുക്കുന്ന അടിമസ്ത്രീയോട് പറഞ്ഞു: നീ നോമ്പ് നോല്‍ക്കാന്‍ കഴിയാത്ത വിഭാഗത്തില്‍ പെട്ടവളാണ്.
(ദാറുഖുത്നി 206/2)
ഖസ്വറാക്കി നിസ്കരിക്കുന്ന ദൂരം അനുവദനീയ കാര്യങ്ങള്‍ക്ക് യാത്ര പോകുന്നവനും നോമ്പ് ഒഴിവാക്കാവുന്നതാണ്. യാത്ര പ്രയാസം സഹിക്കേണ്ടിവരുന്ന മേഖലയാണ്. യാത്രക്കാരാണെങ്കില്‍ മറ്റു ദിവസങ്ങളില്‍ പരിഹരിക്കുക എന്ന് ഖുര്‍ആന്‍ സൂചന നല്‍കിയത് അത് കൊണ്ടാണ്. പ്രയാസമില്ലാത്തവര്‍ക്ക് നോമ്പ് അനുഷ്ഠിക്കുകയും ചെയ്യാം.
അനസുബ്നു മാലിക് (റ) പറയുന്നു: ഞങ്ങള്‍ നബിﷺയോടൊന്നിച്ച് യാത്രയിലാകുമ്പോള്‍ നോമ്പെടുത്തവര്‍ നോമ്പെടുക്കാത്തവരെയോ നോമ്പെടുക്കാത്തവര്‍ നോമ്പെടുത്തവരെയോ ഒറ്റപ്പെടുത്തുകയോ ആക്ഷേപിക്കുകയോ ചെയ്തിരുന്നില്ല.
(ബുഖാരി)
യാത്രക്കാരനുള്ള പ്രത്യേക ആനുകൂല്യമാണ് നോമ്പ് ഒഴിവാക്കാമെന്നത്. പ്രയാസം സഹിച്ച് ഒരാള്‍ നോമ്പനുഷ്ഠിക്കുന്നുണ്ടെങ്കില്‍ അത് കുറ്റകരവുമല്ല. യാത്രയിലും എനിക്ക് നോമ്പെടുക്കാന്‍ കഴിയും, അതുകൊണ്ട് കുറ്റമുണ്ടോ എന്ന് ചോദിച്ച ഒരാളോട് നബി ﷺ പറഞ്ഞു: നോമ്പ് ഒഴിവാക്കണമെന്നത് അല്ലാഹുﷻവിന്‍റെ ആനുകൂല്യമാണ്. ആനുകൂല്യം വാങ്ങുന്നത് നല്ലതാണ്. ഒരാള്‍ നോമ്പ് എടുത്തുവെങ്കില്‍ അത് കുറ്റകരവുമല്ല.
(മുസ്ലിം, നസാഈ)
സാധാരണ സഹിക്കാന്‍ കഴിയാത്ത പ്രയാസമാണെങ്കില്‍ നോമ്പ് ഒഴിവാക്കലാണ് നല്ലത്. മതത്തില്‍ നിങ്ങള്‍ക്ക് പ്രയാസമായത് അല്ലാഹു ﷻ നിശ്ചയിച്ചിട്ടില്ല...
(അല്‍ഹജ്ജ് 78)
നിങ്ങള്‍ സ്വശരീരത്തെ പ്രയാസപ്പെടുത്തരുത്. അല്ലാഹു ﷻ നിങ്ങളോട് കരുണയുള്ളവനാണ്.
(നിസാഅ് 29)
ജാബിറുബ്നു അബ്ദുല്ല(റ) പറഞ്ഞു: ഒരു യാത്രാമധ്യേ ജനങ്ങള്‍ കൂടിനിന്ന് തണല്‍ വിരിച്ച് സംരക്ഷിക്കുന്ന ഒരാളെ നബിﷺയുടെ ശ്രദ്ധയില്‍പെട്ടു. അവിടുന്ന് (ﷺ) ചോദിച്ചു: എന്താണ് ഇയാള്‍ക്ക് പറ്റിയത്..? സ്വഹാബത്ത് പറഞ്ഞു: ഇയാള്‍ നോമ്പ്കാരനാണ്. നബി ﷺ പറഞ്ഞു: യാത്രയില്‍ നോമ്പെടുക്കുന്നത് നല്ലതല്ല. (ബുഖാരി). എന്നാല്‍ ഹംസതുല്‍ അസ്ലമി(റ) നബിﷺയോട് ചോദിച്ചു: ഞാന്‍ ശക്തിയും കരുത്തുമുള്ളവനാണ്. ഞാന്‍ നോമ്പ് എടുക്കട്ടെയോ..? റസൂലിന്‍റെ (ﷺ) മറുപടി: നിങ്ങളുടെ ഇഷ്ടം പോലെ ചെയ്യുക. കഴിയുമെങ്കില്‍ നോമ്പെടുക്കുക. ഇല്ലെങ്കില്‍ വേണ്ട.’
യാത്രകൊണ്ട് ഉദ്ദേശിക്കുന്ന മതപരമായ ലക്ഷ്യങ്ങള്‍ക്ക് നോമ്പ് പ്രയാസമാകുമെങ്കില്‍ നോമ്പ് ഒഴിവാക്കലാണ് ഏറ്റവും ഉത്തമം. നബി ﷺ പറഞ്ഞു: അല്ലാഹു ﷻ നല്‍കുന്ന ആനുകൂല്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതാണ് അവനിഷ്ടം. അല്ലാഹുﷻവിന്‍റെ നിരോധനങ്ങള്‍ ലംഘിക്കുന്നത് അവന് വെറുപ്പുമാണ്.
(മുസ്നദ് അഹ്മദ് 108-2)
മക്കാ വിജയത്തിന്‍റെ സമയത്ത് നബിﷺയോടൊപ്പം യാത്ര ചെയ്ത അബൂസഈദില്‍ ഖുദ്രിയ്യി(റ) പറയുന്നു: ഞങ്ങള്‍ നബിﷺയോടൊന്നിച്ച് യാത്ര ചെയ്യുകയാണ്. നോമ്പുകാരുമാണ്. വഴിയില്‍ ഞങ്ങള്‍ വിശ്രമിക്കാനിറങ്ങി. അപ്പോള്‍ നബി ﷺ ഞങ്ങളോട് പറഞ്ഞു: നാം ശത്രുക്കളോട് അടുത്തിട്ടുണ്ട്. നോമ്പ് മുറിക്കലാണ് നിങ്ങള്‍ക്ക് ശക്തി. അപ്പോള്‍ കുറച്ച് പേര്‍ നോമ്പ് മുറിച്ചു. പിന്നേയും ഞങ്ങള്‍ യാത്ര തുടര്‍ന്നു. ഒരിടത്ത് വിശ്രമിക്കാനിറങ്ങി. വീണ്ടും നബി ﷺ ഞങ്ങളോട് പറഞ്ഞു: നാം ശത്രുവിന്‍റെ അടുത്തെത്തിയിട്ടുണ്ട്: നിങ്ങള്‍ നോമ്പ് മുറിക്കുക. അതാണ് നമുക്ക് കരുത്ത്. അപ്പോള്‍ ജനങ്ങളെല്ലാം നോമ്പ് മുറിച്ചു.
(മുസ്ലിം)
*📍യാത്രയില്‍ നോമ്പ് ഒഴിവാക്കാനുള്ള നിബന്ധനകള്‍...*
*_✍🏼അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്_*
*തുടരും, ഇന്‍ ശാ അല്ലാഹ് 💫*
*☝🏼അല്ലാഹു അഅ്ലം☝🏼*
🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه* 🌹
⚜⚜⚜⚜⚜⚜⚜⚜⚜⚜