INC Kerala

30.2K subscribers

Verified Channel
INC Kerala
May 15, 2025 at 01:13 PM
കേന്ദ്ര കായികമന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നെഹ്‌റു യുവകേന്ദ്രയുടെ പേര് മേരാ യുവഭാരത് എന്ന് മാറ്റി കേന്ദ്ര സർക്കാർ ഉത്തരവിറക്കിയത് ചരിത്രത്തെയും ചരിത്രബിംബങ്ങളെയും എത്രത്തോളം സംഘപരിവാർ ഭയക്കുന്നുവെന്നുള്ളതിന് ദൃഷ്ടാന്തമാണ്. പേരുകൾ നീക്കം ചെയ്താൽ അതുവഴി ചരിത്രഹത്യ നടത്താൻ കഴിയുമെന്നത് വെറും തെറ്റിദ്ധാരണ മാത്രമാണെന്ന് സംഘപരിവാറും മോദി സർക്കാരും തിരിച്ചറിയണം. 1972 ലാണ് നെഹ്റു യുവ കേന്ദ്ര പ്രവർത്തനം ആരംഭിച്ചത്. ഗ്രാമീണ യുവാക്കൾക്ക് രാഷ്ട്രനിർമ്മാണ പ്രക്രിയയിൽ പങ്കാളികളാകാൻ അവസരമൊരുക്കുക, അതോടൊപ്പം അവരുടെ വ്യക്തിത്വ വികാസത്തിനും വികസനപ്രവർത്തനങ്ങളിൽ അവരെ ഭാഗമാക്കുന്നതിനും വേണ്ടിയാണ് ഇവ സ്ഥാപിതമായത്. താഴേത്തട്ടിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ യുവജന സംഘടനയാണ് നെഹ്റു യുവ കേന്ദ്ര. അരനൂറ്റാണ്ടിലേറെ പാരമ്പര്യവും പൈതൃകവും പേറുന്ന നെഹ്റു യുവ കേന്ദ്രയെ പേരുമാറ്റം കൊണ്ട് കൈപ്പിടിയിലാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ സംഘപരിവാർ മൂഢസ്വർഗത്തിലാണ് എന്ന് പറയാതെ വയ്യ. ചരിത്ര സ്മാരകങ്ങളുടെയും പുരാതന നഗരങ്ങളുടെയും ജനോപകാര പദ്ധതികളുടെയും പേരുകൾ മാറ്റിയും പാഠപുസ്തകങ്ങളിൽ വരെ തിരുത്തലുകൾ വരുത്തിയും തങ്ങൾക്കിഷ്ടമില്ലാത്തതൊക്കെ ചരിത്രത്തിൽ നിന്ന് മായ്ച്ചുകളയാൻ സംഘപരിവാർ ശ്രമിക്കുന്നത് ഭയം ഉള്ളിൽത്തട്ടിയത് കൊണ്ട് മാത്രമാണ്. ഗാന്ധിയെയും നെഹ്റുവിനെയും ഒന്നും മറച്ചുവച്ചുകൊണ്ട്, തിരസ്കരിച്ചുകൊണ്ട്, തമസ്കരിച്ചുകൊണ്ട് നിലനിൽക്കാൻ കഴിയില്ലെന്ന ബോധ്യം സ്വയം ഉണ്ടാക്കണമെന്ന് സംഘപരിവാറിനെ ഓർമ്മിപ്പിക്കുന്നു. സ്വാതന്ത്ര്യത്തിനു മുൻപോ സ്വാതന്ത്ര്യാനന്തരമോ പോലും സ്വന്തമായി ഒന്നും ചെയ്യാൻ കഴിയാത്തതിന്റെ, ചരിത്രത്തിൽ ഒന്നും രേഖപ്പെടുത്താൻ കഴിയാതെ പോയതിന്റെ വിലാപകാവ്യമാണ് സംഘപരിവാർ ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുന്നത്. അത് ചരമഗീതമായി മാറാൻ വലിയ സമയം ഒന്നും വേണ്ട എന്ന് അവർ തിരിച്ചറിയേണ്ടിയിരിക്കുന്നു. നെഹ്‌റു യുവകേന്ദ്ര അതേ പേരിൽത്തന്നെ ഇവിടെ അവശേഷിക്കും. ഈ ചരിത്രഹത്യയെ ഞങ്ങൾ രാഷ്ട്രീയമായി നേരിടും.
👍 ❤️ 😂 😢 23

Comments