
Sheikh Abubakr Ahmad
January 22, 2025 at 03:56 PM
മർകസുസ്സഖാഫത്തിസുന്നിയ്യയുടെ പ്രാരംഭകാലം ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. സൗകര്യങ്ങളുടെ കുറവും സാമ്പത്തിക പോരായ്മയും ബഹിഷ്കരണങ്ങളും ധാരാളമുണ്ടായിരുന്ന അക്കാലത്ത് ചെറുതെങ്കിലും ഒരു വിദ്യാഭ്യാസ-സാംസ്കാരിക കേന്ദ്രം ആരംഭിക്കാനായതിന്റെ സന്തോഷം ഞങ്ങൾക്ക് വലിയ ഊർജം സമ്മാനിച്ചിരുന്നു. അതാണ് പിന്നീടുള്ള മുന്നേറ്റങ്ങളുടെ ഇന്ധനമായി വർത്തിച്ചത്. ഒരു വിദ്യാഭ്യാസ കേന്ദ്രം ആരംഭിച്ചപ്പോഴാണ് സമൂഹം ഏറെ കാലമായി അത് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു എന്നെനിക്ക് ബോധ്യപ്പെട്ടത്. സമൂഹത്തിന്റെ ആവശ്യകതക്ക് അനുസരിച്ചാണ് മർകസ് പിന്നീട് വികസിച്ചതും.
ആ അനുഭവമുള്ളതുകൊണ്ടുതന്നെ സഖാഫികൾ ഉൾപ്പെടെയുള്ള എന്റെ ആദ്യകാല വിദ്യാർഥികളോട് അവരവരുടെ പ്രദേശങ്ങളിൽ വൈജ്ഞാനിക കേന്ദ്രങ്ങൾ ആരംഭിക്കേണ്ടതിന്റെയും സമുദായത്തിന്റെ ഉന്നമനം സാധ്യമാക്കേണ്ടതിന്റെയും പ്രാധാന്യം ഉണർത്തുന്നത് അക്കാലത്ത് പതിവായിരുന്നു. അതിൽ ചിലരെങ്കിലും അവരുടേതായ ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. അക്കൂട്ടത്തിൽ ഏറെ അഭിമാനകരവും വളരെയധികം സന്തോഷങ്ങൾ സമ്മാനിച്ചതുമായ മുന്നേറ്റമാണ് പേരോട് അബ്‌ദുറഹ്‌മാൻ സഖാഫിയുടെ നേതൃത്വത്തിൽ കുറ്റ്യാടി സിറാജുൽ ഹുദയുടെ ആരംഭത്തോടെ സാധ്യമായത്. അഹ്‌ലുസ്സുന്നയുടെ ആദർശമനുസരിച്ചുള്ള ദീനി പ്രവർത്തനങ്ങൾക്ക് ഒട്ടും ഇടമില്ലാതിരുന്ന ഒരു പ്രദേശത്താണ് സിറാജുൽ ഹുദ ചുരുങ്ങിയ കാലത്തിനകം വലിയ വിപ്ലവമുണ്ടാക്കിയത്. സ്ഥാപനം മുന്നോട്ടുവെച്ച ആദർശ-വിദ്യാഭ്യാസ സമീപനങ്ങൾക്കും രീതികൾക്കും ആ പ്രദേശവും പരിസരവും കാത്തിരിക്കുകയായിരുന്നു എന്നുതന്നെയാണ് ഈ അനുഭവവും തെളിയിക്കുന്നത്. ഒരു ഓല ഷെഡിൽ തുടങ്ങിയ സിറാജുൽ ഹുദ കുറ്റ്യാടി പട്ടണത്തിലെ ആദ്യ സെന്ററിൽ നിന്നും വികസിച്ച് ഇന്ന് വലിയൊരു ക്യാമ്പസായി മാറിയിരിക്കുന്നു. പരിസര പ്രദേശങ്ങളിലും ജില്ലകളിലുമായി ഒട്ടനേകം ക്യാമ്പസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വേറെയും.
ഇക്കഴിഞ്ഞ ദിവസം സിറാജുൽ ഹുദ ഹഫ്‌ലതുൽ ഖുർആൻ സമ്മേളനത്തിനായി പുതിയ കാമ്പസിൽ എത്തിയപ്പോൾ 33 വർഷങ്ങൾക്ക് മുമ്പ് ഒരു ഓലഷെഡിൽ പള്ളിയും ശരീഅത്ത് കോളേജും ആരംഭിക്കാൻ സഹിച്ച ത്യാഗങ്ങളും പ്രയാസങ്ങളുമാണ് മനസ്സിൽ തെളിഞ്ഞത്. ഇത് കാണുമ്പോൾ ഇന്ന് വലിയ സന്തോഷവും അഭിമാനവുമുണ്ട്. സൗകര്യങ്ങളില്ല, അനുകൂല സാഹചര്യമില്ല, നമ്മുടെ ആളുകളില്ല എന്നുകരുതി പേരോട് അബ്‌ദുറഹ്‌മാൻ സഖാഫി ഈ ഉദ്യമത്തിൽ നിന്ന് മാറി നിന്നിരുന്നെങ്കിൽ ഈ വലിയ വൈജ്ഞാനിക കേന്ദ്രം കുറ്റ്യാടിയിൽ സാധ്യമാകുമായിരുന്നില്ല. നല്ല നിയ്യത്തും ആത്മവിശ്വാസവും ദൃഢനിശ്ചയവുമുണ്ടെങ്കിൽ വിജയം നമ്മെ തേടിവരും എന്നുതന്നെയാണ് സിറാജുൽ ഹുദയുടെ അനുഭവം നമ്മെ ഓർമിപ്പിക്കുന്നത്. ഏറെ പ്രയാസങ്ങൾ നിറഞ്ഞ തുടക്കകാലത്ത് പേരോട് അബ്‌ദുറഹ്‌മാൻ സഖാഫി ഒരിക്കലും നിനച്ചിരിക്കില്ലല്ലോ ഇന്നീക്കാണുന്ന വികാസം വളരെവേഗം സാധ്യമാവുമെന്ന്!
കണ്ണൂർ, വയനാട് ജില്ലകളുമായി തൊട്ടുകിടക്കുന്ന കോഴിക്കോട് ജില്ലയിലെ ഈകിഴക്കൻ മലയോര പട്ടണത്തിന്റെയും പരിസര പ്രദേശങ്ങളുടെയും സാമൂഹിക വികാസത്തിൽ സിറാജുൽ ഹുദക്ക് വലിയ ഇടമുണ്ട് എന്നുതന്നെയാണ് ഞാൻ മനസ്സിലാക്കുന്നത്. ഇവിടെനിന്ന് വിദ്യയഭ്യസിച്ച കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലെയും അനേകം വിദ്യാർഥികൾ സമുദായത്തിന്റെ അഭിവൃദ്ധിയിൽ ഉണ്ടാക്കുന്ന ചലനങ്ങളും ഏറെ മൂല്യമേറിയതുതന്നെ. 79 വിദ്യാർഥികൾ ഖുർആൻ പഠനം പൂർത്തീകരിച്ച് ഹാഫിളുകളായി സനദ് സ്വീകരിച്ച ഹഫ്‌ലതുൽ ഖുർആൻ സമ്മേളനം ഒരു ചടങ്ങ് എന്നതിലുപരി സിറാജുൽ ഹുദയുടെ വൈജ്ഞാനിക മുന്നേറ്റത്തിന്റെ താളുകൾ ഇടം പിടിക്കുന്ന സവിശേഷ മുഹൂർത്തമായാണ് എനിക്ക് അനുഭവപ്പെട്ടത്. ചരിത്രവും ഇന്നലെകളും മാറ്റിയെഴുതാൻ ഒരു യുവപണ്ഡിതൻ അധ്വാനിച്ചപ്പോൾ നാടും ജനങ്ങളും കാലവും സമൂഹവും എല്ലാം കൂടെനിന്ന യാത്രയിലെ സന്തോഷനിമിഷങ്ങളിലൊന്ന്. ഇനിയും അനേകം നല്ല നിമിഷങ്ങൾക്ക് സാക്ഷിയാവാൻ സിറാജുൽ ഹുദക്കും സാരഥിയും എന്റെ പ്രിയ ശിഷ്യനുമായ പേരോട് അബ്‌ദുറഹ്‌മാൻ സഖാഫിക്കും സാധിക്കട്ടെ എന്നാശംസിക്കുന്നു, പ്രാർഥിക്കുന്നു, അല്ലാഹു അനുഗ്രഹിക്കട്ടെ,
❤️
👍
🤲
💙
✅
💚
💜
😮
🤍
🥰
99