നന്മ
നന്മ
February 26, 2025 at 07:00 AM
*ലഹരി: കുറ്റകൃത്യങ്ങളുടെ മാതാവ്* عَنْ أُمِّ سَلَمَة رَضِيَ اللهُ عَنْهَا قَالَتْ: « نَهَى رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ عَنْ كُلِّ مُسْكِرٍ ومُفَتِّرٍ» (رواه أبو داود) ഉമ്മുസലമ (റ) പറയുന്നു: "ലഹരിയുള്ളതും ബുദ്ധിയെ ക്ഷയിപ്പിക്കുന്നതുമായ എല്ലാ വസ്തുക്കളെയും അല്ലാഹുവിൻ്റെ റസൂൽ (സ) നിരോധിച്ചു." (അബൂദാവൂദ്) മദ്യത്തോടും മയക്ക് മരുന്നുകളോടും യുദ്ധം പ്രഖ്യാപിച്ച മതമാണിസ്ലാം. മാനവരുടെ ബുദ്ധിയും വിവേകവും നഷ്ട്ടപ്പെടുത്തുന്ന മുഴുവൻ ലഹരി വസ്തുക്കളും നിഷിദ്ധമാണെന്ന് ഇസ്‌ലാം പഠിപ്പിച്ചു. അല്ലാഹു പറഞ്ഞു: "വിശ്വസിച്ചവരേ, മദ്യവും ചൂതും പ്രതിഷ്ഠകളും ഭാഗ്യപരീക്ഷണത്തിനുള്ള അമ്പുകളും പൈശാചികവൃത്തികളില്‍പെട്ട മാലിന്യങ്ങളാണ്. അതിനാല്‍ നിങ്ങള്‍ അവയൊക്കെ ഒഴിവാക്കുക. നിങ്ങള്‍ വിജയിച്ചേക്കാം. (5 :90) മനുഷ്യ ബുദ്ധിക്ക് ലഹരി ബാധിപ്പിക്കുന്ന സകലതും മദ്യത്തിൻ്റെ പരിധിയിൽ വരുമെന്ന് ആഇശ(റ) വിശദീകരിക്കുന്നുണ്ട്. അവർ (റ) പറയുന്നു: " മദ്യം അല്ലാഹു നിഷിദ്ധമാക്കിയത് അതിൻ്റെ നാമത്തിൻ്റെ അടിസ്ഥാനത്തിലല്ല. അതിൻ്റെ അനന്തരഫലത്തിൻ്റെ അടിസ്ഥാനത്തിലാണ്. മദ്യത്തിൻ്റെ കെടുതികളുണ്ടാക്കുന്ന എല്ലാ വസ്തുക്കളും മദ്യം പോലെത്തന്നെ നിഷിദ്ധമാണ്." (അദ്ദാറുൽ ഖുത്നി ) മുഴുവൻ കുറ്റകൃത്യങ്ങളുടെയും മാതാവാണ് മദ്യമെന്നും, മദ്യപാനി ഏത് മഹാപാപത്തെയും നിസ്സാരമായി കാണുമെന്നും അല്ലാഹുവിൻ്റെ റസൂൽ ഒരു കഥയിലൂടെ വിശ്വാസികളെ ബോധ്യപ്പെടുത്തുന്നുണ്ട്. ഉസ്മാനു ബ്നു ഗഫാൻ (റ) നിവേദനം ചെയ്യുന്നു: അല്ലാഹുവിൻ്റെ റസൂൽ ഞങ്ങളോട് ഇപ്രകാരം പറഞ്ഞു: "കുറ്റങ്ങളുടെ മാതാവിനെ നിങ്ങൾ പാടെ വർജ്ജിക്കണം. പണ്ട് ജനങ്ങളിൽ നിന്നകന്ന് ആരാധനയിൽ മാത്രം മുഴുകി ജീവിച്ച ഒരു നല്ല മനുഷ്യനുണ്ടായിരുന്നു. അയാളെ ഒരു സ്ത്രീ കാമിച്ചു. സാക്ഷി പറയാനാണെന്ന വ്യാജ്യാന തൻ്റെ ഭൃത്യനെ അദ്ദേഹത്തെ കൂട്ടികൊണ്ട് വരുവാൻ പറഞ്ഞയച്ചു. വീട്ടിൽ പ്രവേശിച്ചപ്പോഴേക്കും മുഴുവൻ വാതിലുകളും കൊട്ടിയടച്ച് അദ്ദേഹത്തെയവൾ ബന്ധിയാക്കി. അവിടെ അവളും ഒരു ബാലനും ഒരു കപ്പ് മദ്യവുമാണുണ്ടായിരുന്നത്. അവൾ പറഞ്ഞു: '' ഞാൻ താങ്കളെ ക്ഷണിച്ചത് സാക്ഷി വിസ്താരത്തിനൊന്നുമല്ല. താങ്കൾ ഈ ബാലനെ കൊല്ലുകയോ എന്നെ വ്യഭിചരിക്കുകയോ ഒരു കപ്പ് മദ്യം കഴിക്കുകയോ ചെയ്യണം. നിരസിച്ചാൽ ഞാൻ താങ്കളെ കൂടുതൽ വഷളാക്കും." പ്രവാചകൻ തുടരുന്നു: "ഏതെങ്കിലും തിന്മ അനിവാര്യമാണെന്ന് മനസ്സിലാക്കിയ ആ സാത്വികൻ പറഞ്ഞു: "എങ്കിൽ, എനിക്കൊരു കപ്പ് മദ്യം നൽകുക." അവൾ അദ്ദേഹത്തിന് ഒരു കോപ്പ മദ്യം നൽകി. അത് കഴിച്ചയുടനെ അദ്ദേഹം പറഞ്ഞു: " അൽപ്പം കൂടി നൽകുക." അദ്ദേഹം മദ്യം വീണ്ടും വീണ്ടും അകത്താക്കി. അവസാനം അവളെ വ്യഭിചരിക്കുകയും ബാലനെ വധിക്കുകയും ചെയ്തു. തുടർന്ന് തിരുദൂതർ ഉണർത്തി: "നിങ്ങൾ ലഹരി സാധനങ്ങൾ പാടെ ഒഴിവാക്കുക. ഒരാളുടെ മനസ്സിൽ ഈമാനും ലഹിരിയോടുള്ള ഭ്രമവും ഒരിക്കലും ഒരുമിക്കുകയില്ല. ഒന്ന് മറ്റൊന്നിനെ പുറന്തള്ളുകതന്നെ ചെയ്യും." (ബൈഹഖി) https://chat.whatsapp.com/GWGaA1NFIME3Nr9n0H6uXo ലഹരി വസ്തുക്കൾ സകല പാപങ്ങളുടെയും കലവറ തുറക്കുന്ന താക്കോലാണെന്നും റസൂൽ (സ) താക്കീത് നൽകി: അബുദ്ദർദാഅ് (റ) പറഞ്ഞു: "എൻ്റെ പ്രിയ സ്നേഹിതൻ റസൂൽ എന്നോട് ഇപ്രകാരം ഉപദേശിച്ചു: "മദ്യം കഴിക്കരുത്. അത് എല്ലാ തിന്മകളുടെയും താക്കോലാണ്." (ഇബ്നു മാജ) ഇപ്രകാരം വ്യക്തികളെയും സമൂഹത്തെയും തെറ്റുകളിലേക്കും കുറ്റകൃത്യങ്ങളിലേക്കും നയിക്കുന്ന ലഹരിയോട് വളരെ കടുത്ത നിലപാടാണ് പ്രവാചകൻ (സ) സ്വീകരിച്ചത്. ഒരു നിലക്കും അതിനോട് സഹകരിക്കുന്ന നിലപാട് വിശ്വാസികൾക്ക് ഉണ്ടാവരുതെന്ന് തിരുദൂതർ ഉണർത്തി: "അല്ലാഹു മദ്യത്തെയും അത് കുടിക്കുന്നവനേയും, കുടിപ്പിക്കുന്നവനെയും വിൽക്കുന്നവനെയും വാങ്ങുന്നവനെയും പിഴിയുന്നവനെയും പിഴിയിപ്പിക്കുന്നവനെയും വഹിക്കുന്നവനെയും വഹിപ്പിക്കുന്നവനെയും ശപിച്ചിരിക്കുന്നു." (ബുഖാരി) മദ്യപാനവും ലഹരി വസ്തുക്കളുടെ ഉപയോഗവും സത്യവിശ്വാസിയുടെ പ്രകൃതത്തോട് ഒരിക്കലും യോജിക്കുകയില്ല. "വ്യഭിചാരി വ്യഭിചരിക്കുമ്പോൾ വിശ്വാസിയല്ല. മദ്യപാനി മദ്യപിക്കുമ്പോൾ വിശ്വാസിയല്ല. മോഷ്ടാവ് മോഷ്ടിക്കുമ്പോൾ വിശ്വാസിയല്ല." പ്രവാചകൻ പ്രഖ്യാപിച്ചു. (ബുഖാരി, മുസ്‌ലിം) മദ്യവും മയക്ക് മരുന്നും മനുഷ്യരെ മൃഗങ്ങൾ പോലും അറക്കുന്ന മ്ലേഛവൃത്തികൾ ചെയ്യാൻ പ്രേരിപ്പിക്കുന്നു. റസൂൽ (സ) പറഞ്ഞു: " എല്ലാ വൃത്തികേടുകളുടെയും ആസ്ഥാനമാണ് മദ്യം. പാപങ്ങളിൽ മഹാപാപവുമാണത്. മദ്യപിക്കുന്നവൻ സ്വന്തം മാതാവിനെയും പിതൃസഹോദരിയെയും മാതൃസഹോദരിയെയും വ്യഭിചരിക്കും." (ത്വബ്റാനി) കവി പാടി: وَ إيَّاكَ شُرْباً لِلْخُـمُورِ فَـإنَّهَا تُسَوِّدُ وَجْهَ الْعَبْدِ فِي الْيَوْمِ وَالْغَدِ وَ كُلُّ صِفَاتٍ الذَّمُّ فِيهَا تَجَمَّعَتْ كَذا سُمِّيَتْ أُمَّ الْفُـجُورِ فَأسْنَد ''മദ്യം കഴിക്കുന്നവൻ ശ്രദ്ധിക്കുക. അത് ഇന്നത്തെയും നാളത്തെയും നിൻ്റെ മുഖം കറുപ്പിക്കും. അധിക്ഷേപത്തിൻ്റെ സകല ഗുണങ്ങളും അതിലുണ്ട്. അത് കൊണ്ടാണതിന് അധർമ്മങ്ങളുടെ മാതാവ് എന്ന പേര് ലഭിച്ചത്." മദ്യപാനിയുടെ നമസ്കാരം അല്ലാഹു സ്വീകരിക്കുകയില്ല. പ്രവാചകൻ (സ) പറഞ്ഞു: "ആരെങ്കിലും മദ്യപിച്ച് ലഹരി ബാധിച്ചവനായാൽ അവൻ്റെ 40 ദിവസത്തെ നമസ്കാരം അല്ലാഹു സ്വീകരിക്കുകയില്ല. അവൻ മരിച്ചാൽ നരകത്തിൽ പ്രവേശിക്കും. പശ്ചാതപിച്ചാൽ അല്ലാഹു അവൻ്റെ പശ്ചാതാപം സ്വീകരിക്കും. വീണ്ടും ആവർത്തിച്ചാൽ അന്ത്യദിനത്തിൽ അവനെ റദ്അതുൽ ഖബാൽ (ردغة الخبال) കുടിപ്പിക്കൽ അല്ലാഹുവിൻ്റെ ബാധ്യതയാണ്." സ്വഹാബാക്കൾ ചോദിച്ചു: " എന്താണത് ? " പ്രവാചകൻ്റെ മറുപടി: "നരകവാസികളുടെ നീരും ചലവും" (സുനനു ഇബ്നു മാജ:) ലഹരിയുടെ ഉപഭോക്താക്കൾക്ക് സ്വർഗ്ഗം നിഷിദ്ധമാണ്. റസൂൽ പറഞ്ഞു: "മാതാപിതാക്കളെ പ്രയാസപ്പെടുത്തുന്നവനും, മദ്യപാനിയും, ഖദ്റിനെ നിഷേധിക്കുന്നവനും സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല." (അഹ്മദ്) കടുത്ത ശിർക്കായ ബിംബാരാധനയെപ്പോലെയാണ് ലഹരി വസ്തുക്കളുടെ ഉപയോഗം എന്ന് പോലും പ്രവാചകൻ പറഞ്ഞു: "മദ്യപാനി മരണപ്പെട്ടാൽ ബിംബാരാധകനെപ്പോലെയാണ് അല്ലാഹുവിനെ കണ്ട് മുട്ടുക " (അഹ്മദ്) ഇസ്ലാം ലഹരി ഉപയോഗത്തെ ക്രിമിനൽ കുറ്റമായി പ്രഖ്യാപിച്ച് ശിക്ഷാ നടപടികൾ സ്വീകരിച്ചു. നബി (സ) പറഞ്ഞു: " ആരെങ്കിലും മദ്യപിച്ചാൽ നിങ്ങളവനെ ഹദ്ദടിക്കുക. നാലാമതും അവൻ ആവർത്തിച്ചാൽ അവനെ കൊലപ്പെടുത്തുക." (തിർമിദി) അന്ത്യദിനത്തിൻ്റെ ലക്ഷണമായിട്ടാണ് ലഹരിയുടെ വ്യാപനത്തെ തിരു റസൂൽ (സ) എണ്ണിയത് : "അന്ത്യദിനത്തിൻ്റെ ലക്ഷണങ്ങൾ ഇവയാണ് : വിജ്ഞാനം ഉയർത്തപ്പെടുക, അജ്ഞത മൂടുറക്കുക, മദ്യപാനം വ്യാപിക്കുക. വ്യഭിചാരം പ്രത്യക്ഷപ്പെടുക." (ബുഖാരി) ഇപ്രകാരം സാരോപദേശങ്ങളിലൂടെയും ശിക്ഷാ നടപടികളിലൂടെയും ലഹരി വസ്തുക്കളുടെ ഉപയോഗത്തെ ഇല്ലാതാക്കാൻ ഇസ്ലാമിന് കഴിഞ്ഞു. ജാഹിലിയ്യ കാലത്തെ ഒരു അറബിക്കവി ഇപ്രകാരം പാടി: إذَا مُـتُّ فَـادْفِـنّـِي الَى أَصْلِ كَرْمَةٍ تـُرَوِّي عـِظَامِي فِي التُّرَابِ عُرُوقُها ولا تَـدفِـنَـنّـي بـِالفَـلاةِ فَـإنَّـنِي أخَـافُ إذَا مَـا مُتُّ أن لَا أذُوقُها "ഞാൻ മരിച്ചാൽ എന്നെ മുന്തിരി വള്ളിയുടെ മുരടിനടുത്ത് മറമാടുക. മണ്ണിലുള്ള എൻ്റെ അസ്ഥികൾ അതിൻ്റെ വേരുകളിൽനിന്ന് ലഹരി രുചിക്കട്ടെ. ഒരിക്കലും മരുഭൂമിയിൽ എന്നെ മറമാടരുത്. കാരണം അവിടെ നിന്ന് എനിക്ക് ലഹരി ആസ്വദിക്കാനാവില്ലല്ലോ ? " അന്നത്തെ അറബികളുടെ മദ്യാസക്തിയിലേക്കാണ് ഈ കവിത വിരൽ ചൂണ്ടുന്നത്. എന്നാൽ മദ്യം നിരോധിച്ച് കൊണ്ടുള്ള വാക്യങ്ങൾ അവതരിപ്പിച്ച് വിശുദ്ധ ഖുർആൻ ഇപ്രകാരം ചോദിച്ചു: "മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ വെറുപ്പും വിദ്വേഷവും വളര്‍ത്താനും, അല്ലാഹുവെ ഓര്‍ക്കുന്നതില്‍നിന്നും നമസ്‌കാരത്തില്‍ നിന്നും നിങ്ങളെ തടയാനുമാണ് പിശാച് ഉദ്ദേശിക്കുന്നത്. അതിനാല്‍ നിങ്ങള്‍ ആ തിന്മകളില്‍നിന്ന് വിരമിക്കാനൊരുക്കമുണ്ടോ? (5 : 91) ഈ ചോദ്യം കേട്ടപ്പോഴേക്കും പ്രവാചകാനുയായികൾ വിളിച്ച് പറഞ്ഞു: اِنْتَهَيْنَا يَا رَبّ ! "റബ്ബേ... ഞങ്ങൾ വിരമിച്ചിരിക്കുന്നു." (അദ്ദുർറുൽ മൻസൂർ) ലഹരിയുടെയും മയക്ക് മരുന്നിൻ്റെയും അടിമത്തത്തിൽ പുളയുന്ന പുതുലോകത്തിന് പ്രവാചകൻ്റെ ഇത്തരം അധ്യാപനങ്ങളിൽ നിന്ന് ഏറെ പഠിക്കാനുണ്ട്. *കെ.എം.പി* 💦💦💦 *Join WhatsApp Group* 👇🏼👇🏼 https://chat.whatsapp.com/GWGaA1NFIME3Nr9n0H6uXo *Join WhatsApp channel*👇🏼👇🏼 https://whatsapp.com/channel/0029VaAF9bA1dAwCLoMTkn0F 💕💕💕

Comments