Sayyid Ibraheemul Khaleel al Bukhari
May 25, 2025 at 02:27 PM
https://www.facebook.com/share/p/1At63TJyy3/ എന്റെ വീടിന് തൊട്ടടുത്ത പ്രദേശമാണ് കപ്പലങ്ങാടി. വിഴിഞ്ഞം തുറമുഖത്ത് നിന്നും പുറപ്പെട്ട ചരക്കുകപ്പല്‍ കൊച്ചി പുറങ്കടലില്‍ അപകടത്തില്‍പ്പെട്ട് കണ്ടെയ്നറുകള്‍ കടലില്‍വീണ വാര്‍ത്ത വായിച്ചപ്പോഴാണ് കപ്പലങ്ങാടിയുടെ ഓര്‍മ വന്നത്. മക്കളോടും പേരക്കുട്ടികളോടും എന്ത്‌കൊണ്ടാണ് നമ്മുടെ ഈ നാടിന് കപ്പലങ്ങാടി എന്ന് പേര് വരാനുള്ള കാരണമെന്ന് ചോദിച്ചു. ആര്‍ക്കും അറിയില്ല. എന്നാല്‍ ഞങ്ങളുടെ യൗവ്വനകാലത്തെ ഏറ്റവും ജീവനുള്ള ഓര്‍മയായിരുന്നുവത്. എത്രപെട്ടെന്നാണ് ചരിത്രം വിസ്മൃതിയിലാകുന്നതെന്ന് നോക്കൂ. 1986ലാണ് സംഭവം. എനിക്ക് വയസ്സ് 22. വെല്ലൂര്‍ ബാഖിയാത്തില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി മേല്‍മുറി കോണോംപാറ മസ്ജിദുന്നൂറില്‍ സേവനമാരംഭിച്ച വര്‍ഷം. ഏകദേശം 110 മീറ്റര്‍ നീളവും 18 മീറ്റര്‍ വീതിയുമുണ്ടായിരുന്ന ഒരു കപ്പല്‍ ബേപ്പൂര്‍ ഹാര്‍ബറിലേക്ക് വന്നു. യൂറോപ്പില്‍ നിന്നും പൊളിക്കാന്‍ വേണ്ടി ബേപ്പൂര്‍ ഹാര്‍ബറിലേക്ക് കപ്പലുകള്‍ കൊണ്ടുവരാറുണ്ട്. അങ്ങനെ വന്നതാണ്. എന്നാല്‍ ഈ കപ്പല്‍ ഹാര്‍ബറിലേക്ക് അടുപ്പിക്കാന്‍ കഴിഞ്ഞില്ല. തിരിച്ചുപോകാന്‍ സാധിക്കാത്തവിധം കപ്പല്‍ കുടുങ്ങി. അവസാനം കപ്പല്‍ അവിടെ നങ്കൂരമിട്ടു. മറ്റുകപ്പലുകളുടെ സഞ്ചാരമാര്‍ഗത്തിലായതിനാല്‍ കപ്പല്‍ പൊളിച്ചുനീക്കാന്‍ വലിയ സമ്മര്‍ദമുണ്ടായിരുന്നു. അതിന് പലനിലക്കുമുള്ള ക്വട്ടേഷനുകള്‍ നല്‍കുകയും ചെയ്തിരുന്നു. ഉരുനിര്‍മിക്കുന്നവരും ഖലാസികളും അവര്‍ക്ക് നേതൃത്വം നല്‍കുന്ന ഫോര്‍മാന്‍മാരും അറ്റകുറ്റപ്പണി ചെയ്യുന്നവരുമെല്ലാമുള്ള നാടാണ് ഞങ്ങളുടേത്. ഒരു ദിവസം കടലില്‍ കുടുങ്ങിയ കപ്പല്‍ ശക്തമായ കാറ്റില്‍പ്പെട്ട് നങ്കൂരമടക്കം തെന്നിനീങ്ങി ഞങ്ങളുടെ നാടിന് തൊട്ടടുത്ത് വന്നുനിന്നു. അതൊരു വെള്ളിയാഴ്ച രാത്രിയായിരുന്നുവെന്ന് എനിക്ക് ഓര്‍മയുണ്ട്. കാരണം കോണോംപാറയില്‍ നിന്നും ഞാന്‍ നാട്ടില്‍വന്ന സമയത്തായിരുന്നുവത്. ക്യാപ്റ്റനും ജോലിക്കാരുമുണ്ടായിരുന്നുവതില്‍. അവര്‍ കപ്പല്‍ പൂര്‍വസ്ഥിതിയിലാക്കാനുള്ള വിഫലശ്രമങ്ങള്‍ നടത്തിയിട്ടുണ്ടാകാം. കാരണം രാത്രിയില്‍ കപ്പല്‍ പൂര്‍ണമായും വൈദ്യുതീകരിച്ചിരുന്നു. കടലുണ്ടിയില്‍ നിന്നും രാത്രി നോക്കിയാല്‍ പ്രഭാമയമായി നില്‍ക്കുന്ന കപ്പല്‍ കാണാം. ഒറ്റനോട്ടത്തില്‍ കടലില്‍ ഒരു പട്ടണം ഉയര്‍ന്ന് വന്നത് പോലെ തോന്നും. ആളുകള്‍ ദിവസവും കപ്പല്‍ കാണാന്‍ വ്യത്യസ്ത ദേശങ്ങളില്‍ നിന്നും വന്ന് തുടങ്ങി. വരുന്ന ആളുകള്‍ക്ക് വേണ്ടി ദേശത്ത് കടകളും കച്ചവടക്കാരും വന്നുചേര്‍ന്നു. ഒരു ഉത്സവ പ്രതീതി. അങ്ങനെയാണ് ഈ നാടിനെ കപ്പലങ്ങാടി എന്നു വിളിച്ചു തുടങ്ങിയത്. പിന്നീട് സിറ്റി ടവര്‍ ആര്‍ വി മുഹമ്മദ് ഹാജി കേച്ചേരിയും അര്‍മാന്‍കുട്ടി ഹാജിയുമെല്ലാം ഈ കപ്പല്‍ പൊളിച്ച് സ്‌ക്രാപ്പാക്കി വില്‍ക്കാന്‍ ക്വട്ടേഷനെടുത്തതും അതിലൂടെ അവര്‍ക്ക് വലിയ സൗഭാഗ്യങ്ങള്‍ ലഭിച്ചതുമെല്ലാം നേരിട്ടറിയാവുന്ന സംഭവങ്ങളാണ്. അവര്‍ എടുത്തതിന് ശേഷവും ബാക്കിവന്ന ഭാഗങ്ങള്‍ രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കോടിക്കണക്കിന് രൂപക്ക് ക്വട്ടേഷന്‍ പിടിച്ച് കൊണ്ടുപോയത്. അന്ന് ആ കപ്പല്‍ കാണാന്‍ ഞാനും മര്‍ഹൂം കുറാ തങ്ങളും കടല്‍ഭിത്തിക്ക് മുകളിലൂടെ നടന്നതും അതിശക്തമായ തിരമാല ഭിത്തിയിലിടിച്ച് ഞങ്ങള്‍ കടപ്പുറത്തേക്ക് തെറിച്ചു വീണതും ഇന്നലെ കഴിഞ്ഞത് പോലെ ഓര്‍ക്കുന്നു. പക്ഷെ, ആ ഓര്‍മകള്‍ പേറുന്ന ചരിത്രം പുതുതലമുറക്ക് അന്യമാണ്. ഓരോ തലമുറ മാറുംതോറും സംഭവത്തിന്റെ രൂപവും ഭാവവുമെല്ലാം മാറും. പറയുന്ന വ്യക്തിയുടെ ഇംഗിതവും തോന്നലുകളും ചേരും. സാധ്യമാകുന്ന സംഭവങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിവെച്ചാല്‍ അതിന് ആധികാരികതയുണ്ടാകും. ചരിത്രം വെള്ളം ചേരാതെ അടുത്ത തലമുറക്ക് ലഭിക്കും. അത്തരം നല്ല ശീലങ്ങള്‍ നമ്മുടെ പുതിയ തലമുറക്ക് നിലവിലെ സാമൂഹിക സാഹചര്യത്തില്‍ പഠിപ്പിക്കുന്നത് നല്ലതുമാണ്. ചിത്രം......കപ്പലങ്ങാടിയില്‍ കുടുങ്ങി എന്ന് പറയപ്പെടുന്ന കപ്പല്‍(ഫയല്‍ ചിത്രം) Sayyid Ibraheemul Khaleel Al Bukhari
❤️ 👍 😭 🤣 24

Comments