Sayyid Ibraheemul Khaleel al Bukhari
May 28, 2025 at 04:30 PM
https://www.facebook.com/share/p/16RfiMMfmp/
വലിയ ആഗ്രഹം സഫലമായ ദിവസമാണിന്ന്. വിശുദ്ധ മദീനയിലെ മസ്ജിദുല്‍ ഫത്ഹില്‍ നിന്നും നിസ്കരിക്കാൻ സാധിച്ചു. അല്‍ ഹംദുലില്ലാഹ്. ബുധനാഴ്ച ദിവസം ളുഹ്റിനും അസറിനുമിടയില്‍ മസ്ജിദുല്‍ ഫത്ഹില്‍ നിന്നും നിസ്കരിക്കുകയും ദുആ ചെയ്യുകയും ചെയ്താല്‍ വലിയ പ്രതിഫലമുണ്ട്. അതിന്റെ കാരണം ഖന്തക്ക് (കിടങ്ങ്) യുദ്ധവുമായി ബന്ധപ്പെട്ടതാണ്. ഹിജ്റ അഞ്ചാം വര്‍ഷം ശവ്വാലിലാണ് ഖന്തക്ക് സംഭവിക്കുന്നത്. എഡി 627ല്‍.
മദീനയിലെ പ്രബലരായ മൂന്ന് ജൂത ഗോത്രങ്ങളാണ് ബനൂ ഖുറൈള, ബനു നളീര്‍, ബനൂ ഖൈനുകാഅ്. മൂന്ന് ഗോത്രങ്ങളുമായും മുസ്‍ലിംകള്‍ സന്ധിയിലേര്‍പ്പെട്ടിരുന്നു. എന്നാല്‍ ബനു നളീറും ബനൂ ഖൈനുകാഉം സന്ധി ലംഘിച്ചു. രാജ്യതന്ത്രത്തിനെതിരായി പ്രവര്‍ത്തിച്ചു. ഇതോടെ ഈ രണ്ട് ഗോത്രങ്ങള്‍ക്കും മദീനയില്‍ തുടരാനുള്ള അവകാശം നഷ്ടപ്പെട്ടു. അവര്‍ പുറത്തു പോയി. ബനു നളീര്‍ ഗോത്രക്കാര്‍ ഖൈബറിലുള്ള ജൂതന്മാരുടെ അടുത്തേക്കാണ് പോയത്. ഇസ്‍ലാമിനെതിരെ പടക്കൊരുങ്ങാന്‍ അവര്‍ കോപ്പുകൂട്ടി.
കുറച്ചുപേര്‍ മക്കയിലേക്ക് പോയി. 'എടുത്തുചാട്ടമാണ് നിങ്ങളുടെ പരാജയത്തിന് കാരണം. അതുകൊണ്ട് ഒരുങ്ങി തയ്യാറായി ചെന്ന് യുദ്ധം ചെയ്യൂ' എന്ന് ബദ്റിലും ഉഹ്ദിലും പരാജയമേറ്റുവാങ്ങിയ മക്കയിലെ ശത്രുക്കള്‍ക്ക് നയതന്ത്രോപദേശം നല്‍കി. അതോടെ അവരും തിരുനബി(സ്വ)ക്കും സ്വഹാബാക്കള്‍ക്കുമെതിരെ സഖ്യം ചേരാന്‍ സമ്മതം മൂളി. ഇത്തരത്തില്‍ മദീനക്ക് പുറത്ത് വ്യത്യസ്ത നാടുകളിലുണ്ടായിരുന്ന ഇസ്‍ലാമിക ശത്രുക്കളെയല്ലാം അവര്‍ ഒരുമിച്ചുകൂട്ടി. അങ്ങനെ ശത്രു സൈന്യം യുദ്ധത്തിനൊരുങ്ങിയിറങ്ങി. യുദ്ധം ആരംഭിച്ചപ്പോഴാണ് മദീനയിലുണ്ടായിരുന്ന ബനൂ ഖുറൈളയും കൂടെനിന്ന് ചതിച്ചത്. ചുരുക്കത്തില്‍ അകത്തും പുറത്തും ശത്രുക്കളാണ്. വല്ലാതെ പ്രയാസപ്പെട്ട സമയമായിരുന്നുവത്. സൂറതുല്‍ അഹ്സാബ് ഈ യുദ്ധത്തെ കുറിച്ചാണ് പ്രതിപാദിക്കുന്നത്. മദീനയില്‍ തിരുനബി(സ്വ)ക്കൊപ്പം വിശ്വാസികളാണെന്ന് പറഞ്ഞ് കൂടെയുണ്ടായിരുന്ന കപടവിശ്വാസികള്‍ ഈ പ്രതിസന്ധി സമയത്ത് തിരുനബി(സ്വ)യെ പരിഹസിച്ചുകൊണ്ട് ഇങ്ങനെ വരെ പറഞ്ഞു: മുഹമ്മദ് നമ്മോട് മക്കയും ശാമും ഇറാഖും എല്ലാം നമ്മുടെ അധീനതയില്‍ വരുമെന്ന് പറയുന്നു. എന്നാല്‍ നിലവില്‍ നമുക്കൊന്ന് മൂത്രമൊഴിക്കാന്‍ വരെ പോകാന്‍ പറ്റാത്ത സാഹചര്യമാണ്.
അങ്ങനെ പുതിയ യുദ്ധതന്ത്രങ്ങള്‍ കൂടിയാലോചിക്കുന്നതിനിടക്കാണ് പേര്‍ഷ്യക്കാരനായ സല്‍മാനുല്‍ ഫാരിസി തങ്ങള്‍ ഖന്തക്ക്(കിടങ്ങ്) കുഴിക്കാമെന്ന തന്ത്രം പറയുന്നത്. ഈ അഭിപ്രായം പറഞ്ഞ ചരിത്രസന്ധിയിലെല്ലാം സല്‍മാനുല്‍ ഫാരിസി തങ്ങള്‍ക്ക് സ്വഹാബാക്കളില്‍ നിന്നും തിരുനബി (സ്വ)യില്‍ നിന്നും കിട്ടിയ പ്രോത്സാഹനമെല്ലാം വായിക്കുമ്പോൾ കോള്‍മയിര്‍കൊള്ളും. അങ്ങനെയാണ് 2700 മീറ്റര്‍ നീളവും അഞ്ചര മീറ്റര്‍ വീതിയുമുള്ള കിടങ്ങ് കുഴിക്കുന്നത്. 10 പേരടങ്ങുന്ന സംഘമായി തിരിഞ്ഞ് ഓരോരുത്തരും 25 മീറ്റര്‍ കുഴിച്ച് ഒരാഴ്ച കൊണ്ടാണ് പ്രസിദ്ധമായ ഖന്തക്ക് ഒരുങ്ങുന്നത്. ഇത് വിശദമായി എഴുതേണ്ടതുണ്ട്. അവസരം പോലെ എഴുതാം.
അന്ന് ഖന്തക്കില്‍ പ്രിയപ്പെട്ട തിരുനബി (സ്വ) സില്‍അ് പര്‍വത മുകളില്‍ ഒരു കൂടാരം കെട്ടി. അവിടെ നിര്‍മിച്ച പള്ളിയാണ് മസ്ജിദുല്‍ ഫത്ഹ്. തിരുനബിയെ പോലെ കൂടാരം കെട്ടിയ മറ്റു സ്വഹാബാക്കളുടേതടക്കം ഇവിടെ ഇത്തരത്തിലുള്ള എഴു പള്ളികളുണ്ട്. അല്‍ മസാജിദു സബ്അ എന്നാണ് ഇവകള്‍ അറിയപ്പെടുന്നത്. പില്‍ക്കാലത്ത് പല രാജാക്കന്മാരും ഈ പള്ളി പുനരുദ്ധാരണം നടത്തിയിട്ടുണ്ട്. മുസ്നദ് അഹ്മദില്‍ ജാബിര്‍ (റ) വിനെ തൊട്ട് ഉദ്ധരിക്കുന്നത് കാണാം: മൂന്ന് ദിവസം (തിങ്കള്‍, ചൊവ്വ, ബുധന്‍) തിരുനബി(സ്വ) ഇവിടെ നിന്നും ദുആ ചെയ്തു. മൂന്നാം ദിവസം പ്രാര്‍ഥനക്ക് ഉത്തരം ലഭിച്ചു. അതിന് ശേഷം എനിക്ക് എന്ത് പ്രയാസമുണ്ടെങ്കിലും ഞാന്‍ ബുധനാഴ്ച ഈ സമയത്തിനായി കാത്തിരിക്കുകയും ദുആ ചെയ്യുകയും ഉത്തരം ലഭിക്കുകയും ചെയ്യാറുണ്ട്.
മുമ്പൊന്നും കാണാത്ത വിധത്തില്‍ കൈകള്‍ മുകളിലേക്ക് ഉയര്‍ത്തിപ്പിടിച്ചായിരുന്നു തിരുനബി(സ്വ) മസ്ജിദുല്‍ ഫത്ഹില്‍ നിന്നും അന്ന് ദുആഅ് ചെയ്തിരുന്നതെന്ന് ജഅ്ഫര്‍ എന്നവര്‍ പിതാവ് മുഹമ്മദ് എന്ന സ്വഹാബിയെ തൊട്ട് ഉദ്ധരിക്കുന്നുണ്ട്.
ഇമാം അഹ്മദ് മുസ്നദില്‍ ഉദ്ധരിച്ച ഈ ഹദീസിനെ വിശദീകരിച്ചുകൊണ്ട് ഇമാം സംഹൂദിയെ പോലുള്ള പണ്ഡിതര്‍ ഈ പള്ളിയില്‍ പോയി നിസ്കരിക്കലും ദുആഅ് ചെയ്യലുമെല്ലാം നല്ലകാര്യമാണെന്ന് പറയുന്നുണ്ട്. അല്‍ ഹംദുലില്ലാഹ്, വിശുദ്ധ ഹജ്ജ് കര്‍മത്തിനായി പുറപ്പെട്ട ഈ യാത്രയില്‍ ഏറെകാലത്തെ ആ വലിയ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ സാധിച്ചു. നാഥന്‍ സ്വീകരിക്കട്ടെ.
Sayyid Ibraheemul Khaleel Al Bukhari
❤️
🤲
❤
👍
32