പരലോക വിജയത്തിന് ( Paraloka Vijayathinu)
പരലോക വിജയത്തിന് ( Paraloka Vijayathinu)
June 4, 2025 at 03:27 PM
*പരിസ്ഥിതി സംരക്ഷണം ഇസ്ലാമിക വീക്ഷണത്തിൽ* `പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് സർവ്വരും വാചാലരാകുന്ന ഈ സന്ദർഭത്തിൽ വിഷയ സംബന്ധമായി ഖുർആനും ഹദീസും എന്ത് പറയുന്നു എന്ന് ഒരു ഹ്രസ്വവിശകലനം നടത്തുകയാണിവിടെ... ✍🏼ഇസ്ലാം ഒരു സമ്പൂർണ മതമാണ് എന്നതിൽ ഇതര മതസ്ഥർക്ക് പോലും അഭിപ്രായവ്യത്യാസമില്ല. കാരണം കാലികമായി സംവിധാനിക്കപ്പെട്ടിരിക്കുന്ന പ്രത്യേക ദിനങ്ങളും സാഹചര്യങ്ങളും നൂറ്റാണ്ടുകൾക്കു മുന്നേ ഇസ്ലാം വിശകലനം ചെയ്യുകയും വ്യക്തവും ശക്തവുമായ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. നമുക്ക് മുന്നിൽ എത്തിനിൽക്കുന്ന ലോക പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതി മലിനീകരണവും നാശവും പ്രധാന ചർച്ചയായി കടന്നുവരുമ്പോൾ ഇസ്ലാമിന്റെ ബോധനങ്ങൾ തികച്ചും പ്രസക്തമാണ്. മനുഷ്യന്‍റെ അത്യാഗ്രഹങ്ങള്‍ക്കു മുമ്പിലാണ് പരിസ്ഥിതി വെല്ലുവിളി നേരിടുന്നത്. ദൈവാസ്തിത്വത്തിന്‍റെയും ദൈവത്തിന്‍റെ ഏകതത്വത്തിന്‍റെയും നിദര്‍ശമായിട്ടാണ് പ്രപഞ്ച സൃഷ്ടിപ്പിനെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. ആവശ്യാനുസരണം പ്രകൃതിയെ ഉപയോഗപ്പെടുത്താനും അത്യാഗ്രഹങ്ങള്‍ക്ക് പുറത്ത് പരിസ്ഥിതി ഘടനയില്‍ ദോഷകരമായ ഇടപെടലുകള്‍ നടത്താതിരിക്കാനും ഇസ്ലാം ആവശ്യപ്പെടുന്നു. *മനുഷ്യന്‍ ഭൂമിയില്‍ അല്ലാഹുﷻവിന്‍റെ ഖലീഫ (പ്രതിനിധി) യായിട്ടാണ് നിശ്ചയിക്കപ്പെട്ടതെന്ന് ഖുര്‍ആന്‍ ഓര്‍മപ്പെടുത്തുന്നുണ്ട്*. ഖിലാഫത്തിന്‍റെ നിര്‍വ്വഹണം നടത്തേണ്ടത് അധിവസിക്കുന്ന ഭൂമിയിലാണ്. ഭൂമിയില്‍ അവന്‍റെയും അവനു വേണ്ട സര്‍വ്വതിന്‍റെയും നില സുരക്ഷിതമായാല്‍ മാത്രമേ ബാധ്യത കൃത്യമായി നിര്‍വ്വഹിക്കാന്‍ സാധിക്കൂ. അതോടൊപ്പം തന്‍റെ പരിസരത്തിന്‍റെ സംരക്ഷണവും ഉറപ്പ് വരുത്തണം. നിര്‍മ്മിക്കാനും നശിപ്പിക്കാനും സാധിക്കുന്ന സൃഷ്ടി എന്ന നിലയില്‍ മനുഷ്യന്‍ സ്വന്തം പരിസരത്തെ വ്യവസ്ഥാപിതമായും ഗുണകരമായുമാണ് സമീപിക്കേണ്ടത്. ഖുര്‍ആന്‍ ഈ സത്യം തുറന്ന് പ്രസ്താവിക്കുന്നുണ്ട്. *وَأَنفِقُوا مِمَّا جَعَلَكُم مُّسْتَخْلَفِينَ فِيهِ* *നിങ്ങള്‍ പ്രതിനിധികളായി നിശ്ചയിക്കപ്പെട്ടവയില്‍ നിന്ന് ചിലവഴിക്കുക* (അൽ ഹദീദ് 7) തനിക്ക് അല്ലാഹുﷻവിന്‍റെ പ്രതിനിധിയായതിനാല്‍ ലഭിച്ച വസ്തുക്കളെ അനര്‍ഹമായ രീതിയില്‍ ഉപയോഗിച്ചു കൂടാ. വിഭവങ്ങള്‍ ആര്‍ത്തിയോടെ അന്വേഷിച്ചും അതിമോഹിച്ചും വിനാശകരകമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നമുക്കവകാശമില്ല. മനുഷ്യന്‍ പ്രപഞ്ചത്തെ പരിചരിക്കുകയും ഗുണലഭ്യത ഉറപ്പുവരുത്തകയുമാണ് ചെയ്യേണ്ടത്. അല്ലാഹുﷻവിന്‍റെ പ്രതിനിധി എന്ന നിലയിലുള്ള മനുഷ്യന്‍റെ വിനിയോഗം തലമുറകളിലേക്ക് പകര്‍ന്നു കൊടുക്കേണ്ടതാണ് പ്രാധിനിത്യം നിലനില്‍ക്കുന്ന കാലത്തോളം ഭൂമിയുടെ സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കല്‍ ആസന്നരായ പ്രതിനിധികളുടെ ദൗത്യം കൂടിയാണ്. *ഭൂമിയില്‍ നിങ്ങള്‍ കുഴപ്പമുണ്ടാക്കുന്നവരായി കഴിയരുത്* (അഅ്റാഫ് 77) ഫസാദ് എന്നാല്‍ ക്രമഭംഗം എന്നാണ് അര്‍ത്ഥം. അഥവാ, പ്രകൃതിയുടെ സന്തുലിതാവസ്ഥ തകർക്കുന്ന രൂപത്തിൽ ഒരു പ്രവർത്തനവും ഇസ്ലാം അനുവദിക്കുന്നില്ല. മലിനമായ വാസസ്ഥലമല്ല വരുംതലമുറക്കായി പ്രതിനിധികള്‍ ഒരുക്കേണ്ടത്. *പൊതുഇടങ്ങളിലും സഞ്ചാരപാതകളിലും ജലാശയങ്ങളിലും വിസര്‍ജ്ജ്യം നടത്തുക വഴി നിങ്ങള്‍ വിശ്വാസികളുടെ ശാപത്തിനിരയാകരുതെന്നാണ്* *പ്രവാചക പാഠം*. പരിസരം മലിനപ്പെടുത്തി സഹജീവികളുടെ ശാപം വാങ്ങുന്നത് വിശ്വാസിക്കു ചേര്‍ന്നതല്ല എന്നതാണ് പ്രവാചക വചനത്തിന്റെ സാരം.. കണക്കില്ലാത്തഹരിത വനങ്ങള്‍ ദൈനംദിനം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. വനനശീകരണത്തിനെതിരെ അര്‍ത്ഥപൂര്‍ണ്ണമായ ബദല്‍ സ്ഥാപിക്കാന്‍ പ്രവാചകർ(‍ﷺ)ക്ക് ആയിട്ടുണ്ട്. സാമൂഹിക പരിസരത്തിന്‍റെ പുറംപോക്കുകളിലേക്ക് കൃഷിയെ നീക്കം ചെയ്യപ്പെടുമ്പോള്‍ ഇസ്ലാം ഉത്തമ ഉപജീവന മാര്‍ഗ്ഗമായിട്ടാണ് കൃഷിയെ എണ്ണുന്നത്. *തരിശുനിലങ്ങളെ കൃഷി ചെയ്ത് സമൃദ്ധമാക്കി ജീവികള്‍ അവ ഉപയോഗപ്പെടുത്തുന്ന കാലത്തോളം അല്ലാഹു ﷻ പ്രതിഫലം നല്‍കുമെന്നാണ്* ഇസ്ലാമികാധ്യാപനം. *ഖുർആനും പരിസ്ഥിതിയും* അല്ലാഹുﷻവിന്റെ അസ്തിത്വം, ഏകത്വം, പരലോകജീവിതം എന്നിവ സ്ഥാപിക്കാന്‍ ഖുര്‍ആന്‍ ഏറ്റവുമധികം ഉപയോഗിച്ചിരിക്കുന്നത് പരിസ്ഥിതി സാക്ഷ്യങ്ങളെയാണ്. ഖുര്‍ആനിലെ മൊത്തം സൂക്തങ്ങളില്‍ എഴുനൂറിലധികം സൂക്തങ്ങള്‍ ഇങ്ങനെ സാക്ഷ്യങ്ങളെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. പരിസ്ഥിതിയുടെ ഭൗതിക പ്രയോജനങ്ങള്‍, സൗന്ദര്യം എന്നിവ സംബന്ധിച്ചും അനേകം സൂക്തങ്ങളുണ്ട്. പശു, കന്നുകാലികള്‍, ആന, തേനീച്ച, എട്ടുകാലി, കുതിരകള്‍, ഉറുമ്പ്, അത്തിമരം, ഇരുമ്പ്, ഇടിനാദം, കാറ്റുകള്‍, നക്ഷത്രം, പ്രഭാതം, രാത്രി, സൂര്യന്‍, ചന്ദ്രന്‍, പര്‍വതം തുടങ്ങി പരിസ്ഥിതിയിലെ വ്യത്യസ്ത പ്രതിഭാസങ്ങളെ ഖുര്‍ആന്‍ അതിന്റെ അധ്യായനാമങ്ങളായും സ്വീകരിച്ചിരിക്കുന്നു. ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ അനേകം ജീവജാലങ്ങളും അജൈവ പ്രതിഭാസങ്ങളും മനുഷ്യരുമെല്ലാം കെട്ടുപിണഞ്ഞുള്ള ഒരു ജൈവാന്തരീക്ഷമാണ് നമ്മുടെ മുമ്പാകെ തെളിയുന്നത്. ഖുര്‍ആനില്‍ ഫസാദ് (നശീകരണം) അരുതെന്ന് പറയുന്നേടങ്ങളിലെല്ലാം ഏതെങ്കിലും വിധത്തിലുള്ള പരിസ്ഥിതി നശീകരണം കൂടി ഉദ്ദേശമാണ്. സ്വാലിഹ് നബി (അ) പറഞ്ഞു: *എന്റെ ജനമേ! ഇത് നിങ്ങള്‍ക്ക് ഒരു ദൃഷ്ടാന്തമെന്ന നിലയില്‍ അല്ലാഹുﷻവിന്റെ ഒട്ടകമാണ്. ആയതിനാല്‍ നിങ്ങള്‍ അതിനെ അല്ലാഹുﷻവിന്റെ ഭൂമിയില്‍ മേഞ്ഞു തിന്നാന്‍ വിട്ടേക്കുക. നിങ്ങള്‍ അതിന് ഒരു ദോഷവും വരുത്താതിരിക്കുക. അങ്ങനെ ചെയ്താല്‍ ആസന്നമായ ശിക്ഷ നിങ്ങളെ പിടികൂടുന്നതായിരിക്കും*(ഹൂദ് 64). വിശുദ്ധ ഖുർആൻ ഖുർആൻ സൂറത്ത് ഹൂദിൽ ഇപ്രകാരം പറയുന്നു *قَالَ يَا قَوْمِ اعْبُدُوا اللَّهَ مَا لَكُمْ مِنْ إِلَٰهٍ غَيْرُهُ ۖ هُوَ أَنْشَأَكُمْ مِنَ الْأَرْضِ وَاسْتَعْمَرَكُمْ فِيهَا فَاسْتَغْفِرُوهُ ثُمَّ تُوبُوا إِلَيْهِ ۚ إِنَّ رَبِّي قَرِيبٌ مُجِيبٌ* *'അല്ലാഹുﷻവാണ് നിങ്ങളെ ഭൂമിയില്‍ നിന്ന് സൃഷ്ടിച്ചതും അതിന്റെ പരിപാലനച്ചുമതല നിങ്ങളെ ഏല്‍പിച്ചതും. അതിനാല്‍, നിങ്ങള്‍ അവനിലേക്ക് പശ്ചാത്തപിച്ച് മടങ്ങുക'* (ഹൂദ് 61) ഈ സൂക്തത്തില്‍ നാനോന്മുഖമായ ഭൂമിയുടെ പരിപാലനത്തെക്കുറിച്ചും അതില്‍ വീഴ്ചവരുത്തുന്ന പക്ഷം പശ്ചാത്തപിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുമാണ് പറയുന്നത്. തണല്‍വൃക്ഷം പോലും അത്യാവശ്യത്തിനു വേണ്ടിയല്ലാതെ മുറിക്കുന്നത് നബി ﷺ നിരോധിക്കുകയും അതിനെതിരെ താക്കീത് നല്‍കുകയും ചെയ്തിട്ടുണ്ട്. മരുഭൂമിയില്‍ കാണുന്ന ഒരു തരം ചെടിയാണ് സ്വിദ്റത്. അത് അകാരണമായി മുറിച്ചു കളയുന്നതിനെ കുറിച്ച് നബി ﷺ പറയുന്നു: *സ്വിദ്റത് വൃക്ഷം 1മുറിച്ചുകളഞ്ഞാല്‍ അവന്റെ തലയെ അല്ലാഹു ﷻ നരകത്തിലിടുന്നതാണ്* ഇമാം അബൂദാവൂദ്(റ) ഈ ഹദീസിനെ ഇങ്ങനെ വിവരിക്കുന്നു *യാത്രികനോ മൃഗങ്ങളോ തണല്‍ കൊള്ളുന്ന മരുപ്രദേശങ്ങളിലെ സ്വിദ്റത് തനിക്കൊരു ന്യായവും അവകാശവുമില്ലാതെ അക്രമമായോ വെറുതെയോ മുറിച്ചാല്‍ അല്ലാഹു ﷻ ശിക്ഷിക്കുമെന്നാണ്* ഹദീസ് വിവക്ഷിക്കുന്നത്. ഭക്ഷ്യവിളകള്‍ നമുക്ക് നേരിട്ടുപകാരപ്പെടുന്നതോടൊപ്പം പൊതുവായ ഗുണങ്ങളും പ്രദാനം ചെയ്യുന്നു. വൃക്ഷങ്ങളും ചെടികളും നട്ടുപിടിപ്പിക്കുന്നതിന് പ്രതിഫലമുണ്ട്. അതില്‍നിന്ന് കായ്കനികള്‍ മറ്റു ജീവികള്‍ കഴിച്ചാല്‍ അതിനുവേറെ പ്രതിഫലം ലഭിക്കുന്നു. നബി ﷺ പറഞ്ഞു: *ഒരാള്‍ ഫലസസ്യം നടുകയും അത് ഫലം ഉല്‍പാദിപ്പിക്കയും അതില്‍നിന്ന് മനുഷ്യനോ പക്ഷി, ജന്തു, മൃഗാദികളിൽ നിന്ന് ആരെങ്കിലും ഭക്ഷിക്കുകയും ചെയ്താല്‍ അതവന് ദാനമായി പരിണമിക്കും* (അഹ്മദ്) ഫന്നജ്(റ) പറയുന്നു: *യഅ്ല(റ) യമനില്‍ അമീറായി വന്നപ്പോള്‍ കൂടെ വേറെയും സ്വഹാബികളുണ്ടായിരുന്നു. ഒരു ദിവസം ഞാന്‍ ജോലിക്കായി തോട്ടത്തില്‍ പോവുമ്പോള്‍ അതിലൊരു സ്വഹാബി എന്റെ കൂടെ വന്നു. ഞാന്‍ തോട്ടത്തില്‍ വെള്ളം തിരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹം അവിടെയിരുന്നു കൈയിലുണ്ടായിരുന്ന ബദാം കായ്കള്‍ പൊട്ടിച്ചു തിന്നുകൊണ്ടിരുന്നു. അല്‍പം കഴിഞ്ഞ് അദ്ദേഹം എന്നെ വിളിച്ചു ചോദിച്ചു: ഇതിലൊരു ബദാം വിത്ത് ഇവിടെ കുഴിച്ചിട്ടാല്‍ അത് നീ വെള്ളം നനച്ച് വളര്‍ത്തുമോ? അപ്പോള്‍ ഞാന്‍ പറഞ്ഞു: അതെനിക്ക് ഒരുപകാരവും ചെയ്യില്ലല്ലോ (അന്യരുടെ തോട്ടത്തില്‍ ഒരു വൃക്ഷം നനച്ചു വളര്‍ത്തിയിട്ട് എനിക്കെന്താ കാര്യം എന്ന മട്ടിലായിരുന്നു പ്രതികരണം). അപ്പോള്‍ സ്വഹാബി പറഞ്ഞു: ഞാനെന്റെ ഈ രണ്ടു ചെവി കൊണ്ടും നബി ﷺ പറയുന്നത് കേട്ടിട്ടുണ്ട്: ഒരാള്‍ ഒരു വൃക്ഷത്തൈ നട്ടു. എന്നിട്ട് അതു സംരക്ഷിച്ചു വളര്‍ത്തി, അതു ഫലം നല്‍കിത്തുടങ്ങിയാല്‍ ആ പഴം ആര്‍ക്ക് ഉപകരിച്ചാലും നട്ടവന് അല്ലാഹുﷻവിന്റെ അടുക്കല്‍ ദാനമായിരിക്കും. അപ്പോള്‍ ഞാന്‍ പറഞ്ഞു: 'അതേ. എന്നാല്‍ ഞാന്‍ നോക്കിക്കോളാം’ ഞാന്‍ ഉറപ്പുകൊടുത്തു*. ഈ ബദാം തൈയില്‍ നിന്നാണ് ദൈനബാദി ബദാം ഉണ്ടായിട്ടുള്ളത്. (ബൈഹഖി, അഹ്മദ്) *മലിനീകരണം* മലിനീകരണം തടയാനുള്ള ബാധ്യത വ്യക്തികള്‍ക്കാണ്. വ്യക്തികള്‍ക്ക് നിര്‍വഹിക്കാന്‍ കഴിയാത്തവിധം സങ്കീര്‍ണമാണെങ്കിലേ സാമൂഹിക പരിഹാരം ആവശ്യമുള്ളൂ. *കുളിപ്പുരയില്‍ മൂത്രമൊഴിക്കരുത്* (അഹ്മദ്) *കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ മൂത്രമൊഴിക്കരുത്* (ബുഖാരി) *ജലസ്രോതസ്സുകളിലും മരത്തണലിലും വഴിക്കവലകളിലും മലമൂത്രവിസര്‍ജനം *അരുത്* (അബൂദാവൂദ്,ഇബ്‌നുമാജ) മേൽ പറയപ്പെട്ട നബിവചനങ്ങള്‍ വ്യക്തിശുചിത്വ ബാധ്യതയെ സൂചിപ്പിക്കുന്നവയാണ്. ശരീരം, വസ്ത്രം, വീട്, പൊതു ഇടങ്ങള്‍ എല്ലാം ശുചിയായിരിക്കണമെന്ന് ഇസ്‌ലാം പഠിപ്പിച്ചു. മൂത്രവിസര്‍ജനത്തിന് ഉചിതമായ സ്ഥലം ഉപയോഗിക്കാതിരിക്കുകയോ വിസര്‍ജന ശേഷം വൃത്തിയാക്കുകയോ ചെയ്യാതിരുന്നതിന്റെ പേരില്‍ ഖബ്‌റില്‍ ശിക്ഷിക്കപ്പെടുന്നയാളെ കുറിച്ച് ഒരു നബിവചനമുണ്ട്. (അബൂദാവൂദ്) *പരിസ്ഥിതി എല്ലാ ജീവികളുടേതും* ഖുര്‍ആനിലും നബിവചനങ്ങളിലും പ്രകൃതിയിലെ മനുഷ്യരുള്‍പ്പെടെയുള്ള എല്ലാ ജീവജാലങ്ങളെയും തുല്യരായാണ് കാണുന്നത്. ഭൂമിയിലെ അല്ലാഹുﷻവിന്റെ പ്രതിനിധി എന്ന നിലയില്‍ മനുഷ്യന് ഉത്തരവാദിത്വങ്ങള്‍ ഉള്ളതുകൊണ്ട് അതിന്റെ പേരില്‍ ചില അവകാശങ്ങള്‍ അവന് വകവെച്ചു കൊടുത്തിട്ടുണ്ടെന്ന് മാത്രം. ഭൂമി തന്റേത് മാത്രമാണെന്നും മറ്റു ജീവജാലങ്ങൾക്ക് ഒരു അവകാശവും ഇല്ലെന്ന മർക്കടമുഷ്ടിയോടെ പെരുമാറുന്ന മനുഷ്യരെ ഇസ്ലാം വിമർശിക്കുന്നു. ഖുർആനിന്റെ ഒരു ബോധനം ഇങ്ങനെയാണ് *وَمَا مِنْ دَابَّةٍ فِي الْأَرْضِ وَلَا طَائِرٍ يَطِيرُ بِجَنَاحَيْهِ إِلَّا أُمَمٌ أَمْثَالُكُمْ مَا فَرَّطْنَا فِي الْكِتَابِ مِنْ شَيْءٍ ثُمَّ إِلَى رَبِّهِمْ يُحْشَرُونَ* *സകല ജീവജാലങ്ങള്‍ക്കും അവകാശപ്പെട്ടതാണ് ഈ ഭൂമി. ''ഭൂമിയിലെ ഏതൊരു ജന്തുവും, രണ്ടു ചിറകുകള്‍ കൊണ്ട് പറക്കുന്ന ഏതൊരു പക്ഷിയും നിങ്ങളെ പോലെയുള്ള സമൂഹങ്ങള്‍* (അന്‍ആം 38) പ്രവാചകൻ ﷺ ഇപ്രകാരം മൊഴിഞ്ഞു *നായകള്‍ ഒരു സമുദായമല്ലായിരുന്നുവെങ്കില്‍ അവയെ കൊല്ലാന്‍ ഞാന്‍ കല്‍പിക്കുമായിരുന്നു* (അബൂദാവൂദ്, തിര്‍മിദി, നസാഈ) പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാവ് ഇബ്‌നു കസീര്‍ (റ) ഒരു സംഭവം ഉദ്ധരിക്കുന്നുണ്ട്: *വെട്ടുകിളികളുടെ എണ്ണം കുറഞ്ഞത് കണ്ട ഭരണാധികാരി ഉമര്‍(റ) അതേപ്പറ്റി പലരോടും ചോദിച്ചിട്ടും വിവരമൊന്നും ലഭിക്കാതിരുന്നതിനാല്‍ അസ്വസ്ഥനായി. അന്വേഷിച്ചറിയാനായി ദൂതന്മാരെ പല ദിക്കുകളിലേക്ക് വിട്ടു. യമനിലേക്ക് പോയ ദൂതന്‍ ഏതാനും വെട്ടുകിളികളെയുമായി വന്നത് കണ്ട് ഉമര്‍ (റ) മൂന്നു തവണ 'അല്ലാഹു അക്ബര്‍' എന്നു പറഞ്ഞ ശേഷം ഇങ്ങനെ വിശദീകരിച്ചു: *'അല്ലാഹു ﷻ ആയിരം സമുദായങ്ങളെ സൃഷ്ടിച്ചിരിക്കുന്നു. അറുനൂറെണ്ണം കടലിലും നാനൂറെണ്ണം കരയിലും*. പരിസ്ഥിതി പാലനവും സകല ജീവികളുടെയും സുരക്ഷയും ഇസ്‌ലാമിക നേതൃത്വത്തിന്റെയും സമൂഹത്തിന്റെയും ബാധ്യതയാണെന്ന് ഈ സംഭവം വ്യക്തമാക്കുന്നു. പ്രകൃതിയില്‍ കാണുന്ന ഭക്ഷ്യ ശൃംഖലാ ബന്ധം തന്നെ പരിസ്ഥിതിയുടെ പരിപാലനം പ്രധാനമാണെന്ന് പഠിപ്പിക്കുന്നു. പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട ചില നബിവചനങ്ങൾ കൂടി താഴെ ചേർക്കാം... *ആരെങ്കിലും ഒരു കൊച്ചു കുരുവിയെ വെറുതെ കൊന്നാല്‍ അന്ത്യനാളില്‍ അത് അല്ലാഹുﷻവോട് ഇങ്ങനെ പരാതിപ്പെടും: തീര്‍ച്ചയായും ഒരാള്‍ എന്നെ വെറുതെ കൊന്നുകളഞ്ഞു. എന്നെ ഉപകാരത്തിനായല്ല അയാള്‍ കൊന്നത്'* (അഹ്മദ്, നസാഈ) യുദ്ധ സാഹചര്യത്തില്‍ പോലും വസ്തുവകകള്‍ നശിപ്പിക്കരുതെന്ന് സേനാനായകനോട് നിര്‍ദേശിച്ച ഖലീഫ അബൂബക്‌റിന്റെ (റ) ഉത്തരവ് കാണുക: *ഫലം കായ്ക്കുന്ന മരം മുറിച്ചു കളയരുത്, കെട്ടിടം തകര്‍ക്കരുത്, ഭക്ഷ്യാവശ്യത്തിനായല്ലാതെ ഒട്ടകത്തെയോ ആടിനെയോ അറുക്കരുത്, ഈന്തപ്പന അഗ്നിക്കിരയാക്കരുത്, വെള്ളത്തില്‍ മുക്കി *നശിപ്പിക്കരുത്* (മാലിക്) പൂച്ചയെ കെട്ടിയിട്ടുകൊന്നതിന്റെ പേരില്‍ നരകശിക്ഷ ലഭിച്ച സ്ത്രീയുടെയും, നായക്ക് വെള്ളം കൊടുത്തതിന്റെ പേരില്‍ സ്വര്‍ഗസ്ഥയായ സ്ത്രീയുടെയും സംഭവം പ്രസിദ്ധമാണല്ലോ (ബുഖാരി) ഉപയോഗത്തിൽ മിതത്വം പാലിക്കൽ വെള്ളം, വിവിധതരം ഗ്യാസുകള്‍, മൃഗങ്ങള്‍, സസ്യങ്ങള്‍ മുതലായവ പുനരുല്‍പാദനം സാധ്യമാണെങ്കിലും കടുത്ത നിയന്ത്രണങ്ങളോടെ മാത്രമേ അവ ഉപയോഗിക്കാവൂ എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. ശരീരം കൊണ്ട് നിര്‍വഹിക്കുന്ന ഏറ്റവും ശ്രേഷ്ഠമായ നമസ്‌കാരത്തിന് അംഗസ്നാനം ചെയ്യുമ്പോൾ പോലും, വെള്ളം എത്രയുണ്ടെങ്കിലും ആവശ്യത്തില്‍ കവിഞ്ഞ് ഉപയോഗിച്ചുകൂടാ പുനരുല്‍പ്പാദനം സാധ്യമാവുന്ന വിഭവങ്ങള്‍ പോലും നിയന്ത്രിതമായേ ഉപയോഗിക്കാവൂ എന്നു വരുമ്പോള്‍, അല്ലാത്തവയുടെ കാര്യം പറയേണ്ടതില്ലല്ലോ. വിഭവങ്ങള്‍ ഏറ്റവും സൂക്ഷ്മമായും അത്യാവശ്യത്തിന് മാത്രവും ഉപയോഗിക്കണമെന്ന് ഇത്രയും കൃത്യമായി വരച്ചു കാണിച്ച മറ്റൊരു മത സംഹിതയും ഉണ്ടാവില്ല. ഇസ്‌ലാം പ്രകൃതി മതമാണ്. മുസ്ലിമിന്റെ ജീവിതം തൊട്ടിൽ മുതൽ കട്ടിൽ വരെ പ്രകൃതിയുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. പിഞ്ചുകുഞ്ഞിന് രണ്ടുവർഷം മാതാവ് അമ്മിഞ്ഞ നൽകണം എന്ന പ്രയോഗം മുതൽ മരണപ്പെട്ടവന്റെ ഭൗതികശരീരം ആറടിമണ്ണിൽ ജീവിച്ചിരിക്കുന്നവർക്ക് ബുദ്ധിമുട്ടില്ലാത്ത വിധം (ദുർഗന്ധമോ മറ്റോ പുറത്ത് വരാത്ത വിധം) മറമാടണം എന്ന കൽപ്പന വരെ പ്രകൃതിയുമായി ലയിച്ചു ചേർന്ന നിയമങ്ങളാണ്. ജൂൺ അഞ്ചിന് പ്രകൃതി ദിനത്തിൽ പല സംഘടനകളും രാഷ്ട്രീയ കക്ഷികളും വൃക്ഷതൈകൾ നടാനും പരിസ്ഥിതി ശുദ്ധീകരണം നടത്താനും വിളംബരം ഇറക്കുമ്പോൾ ആറാം നൂറ്റാണ്ടിൽ തന്നെ ഇസ്ലാം ഇത്തരം കാര്യങ്ങളിൽ വ്യക്തമായ കാഴ്ചപ്പാട് കാണിച്ചുതന്നിട്ടുണ്ട് എന്ന് സാഭിമാനം പറയാൻ നമുക്ക് സാധിക്കുന്നു. ഇത്രയൊക്കെ ദൃഷ്ടാന്തങ്ങൾ ദൈവീക ഗ്രന്ഥം നമുക്കു മുന്നിൽ തുറന്നു വെച്ചിട്ടും ഇസ്ലാമിനെ മനസ്സിലാക്കാത്തവർ ഇരുട്ടുകൊണ്ട് ഓട്ടയടക്കാൻ ശ്രമിക്കുന്നവരാണ് എന്നേ പറയാൻ കഴിയൂ.. അഭിമാനമാണ് എനിക്ക് എന്റെ ഇസ്ലാം ✍🏼പി കെ എം ഹനീഫ് ഫൈസി ഖത്തർ നാളെ മീസാനിൽ നന്മ ഭാരം കൂടാൻ വേണ്ടിയെങ്കിലും നിങ്ങളോട് ബന്ധപ്പെട്ടവർക്കും, നിങ്ങളുള്ള മറ്റു ഗ്രൂപ്പിലേക്കും ഈ അറിവ് ഫോർവേർഡ് ചെയ്ത് കൊടുക്കുക.. അറിയാനും, പഠിക്കാനും, അതിനനുസരിച്ചു പ്രവർത്തിക്കാനും അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ... ആമീൻ *صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ  عَلَيْهِ وَسَلَّمْ* *صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ  عَلَيْهِ وَسَلَّمْ* *اَللّٰهُمَّ صَلِّ عَلَى مُحَمَّدْ يٰارَبِّ صَلِّ عَلَيْهِ وَسَلِّمْ* ദുആ വസിയ്യത്തോടെ.... ♡ ㅤ     ❍ㅤ      ⎙ㅤ       ⌲ ˡᶦᵏᵉ    ᶜᵒᵐᵐᵉⁿᵗ    ˢᵃᵛᵉ        ˢʰᵃʳᵉ

Comments