പരലോക വിജയത്തിന് ( Paraloka Vijayathinu)
പരലോക വിജയത്തിന് ( Paraloka Vijayathinu)
June 8, 2025 at 08:06 AM
*ഇസ്ലാമിക സംശയങ്ങളും മറുപടിയും* https://whatsapp.com/channel/0029Va5tOzKHAdNdRX21wv3A ചോ : കുളിപ്പിക്കാത്ത മയ്യിത്തിന് വേണ്ടി നിസ്കരിക്കാമോ? കോറോണ-നിപാ പോലെയുള്ള അസുഖങ്ങള്‍ ബാധിച്ച് മരണപ്പെട്ടവരെ കുളിപ്പിക്കാന്‍ കഴിയാതെ വന്നാല്‍ എന്തു ചെയ്യണം? കുളിപ്പിക്കുന്നില്ലെങ്കിൽ അവരുടെ മേൽ മയ്യിത്ത് നിസ്കാരമുണ്ടോ? ഇങ്ങനെയുള്ള സാഹചര്യത്തിൽ വല്ല ഇളവുകളും ഉണ്ടോ? വ്യക്തമായ മറുപടി തന്നാലും... ഉ : മയ്യിത്തിന് വേണ്ടി നിസ്കരിക്കണമെങ്കില്‍ മയ്യിത്തിനെ കുളിപ്പിച്ചുകഴിയണമെന്നത് നിബന്ധനയാണ്. ആയതിനാല്‍ കുളിപ്പിക്കാത്ത മയ്യിത്തിന്‍റെമേല്‍ നിസ്കരിക്കാന്‍ പാടില്ല. മയ്യിത്തിന്‍റെ സാഹചര്യം കുളിപ്പിക്കാനോ തയമ്മും ചെയ്യാനോ സൗകര്യപ്പെടാത്തതാണെങ്കിലും നിസ്കരിക്കേണ്ടതില്ല എന്നതാണ് പ്രബലമായ അഭിപ്രായം. നിസ്കാരത്തിന് മുമ്പ് മയ്യിത്ത് കുളിപ്പിക്കപ്പെടുക/തയമ്മും ചെയ്യപ്പെടുക എന്ന നിബന്ധന ഇവിടെ പാലിക്കാന്‍ കഴിയാത്തത് കൊണ്ടാണ് നിസ്കരിക്കേണ്ടതില്ലെന്ന് പറയാന്‍ കാരണം... (തുഹ്ഫ 4-176) കുളിപ്പിക്കാന്‍ പറ്റാത്തതിന്‍റെ പേരില്‍ മയ്യിത്തിന്‍റെ മേല്‍ നിസ്കരിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്നത് മയ്യിത്തിന് ഒരു കുറവായി നാം കരുതേണ്ടതില്ല. മഹാന്മാരായ ശുഹദാക്കളെ കുളിപ്പിക്കാതെയാണ് മറവു ചെയ്യേണ്ടത് എന്നതിനാല്‍ അവരുടെ പേരില്‍ മയ്യിത്ത് നിസ്കാരവുമില്ലല്ലോ. അത് ശുഹദാക്കളുടെ കുറവായി നാം കരുതാറുമില്ല. എന്നാല്‍ ശര്‍ത്വ് പരിഗണിക്കാന്‍ കഴിയുമ്പോള്‍ മാത്രമേ അത് പരിഗണിക്കേണ്ടതുള്ളൂ എന്നും കുളിപ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കുളിപ്പിച്ചില്ലെങ്കിലും മയ്യിത്ത് നിസ്കാരം നിര്‍വഹിക്കണമെന്നും അഭിപ്രായപ്പെട്ട പണ്ഡിതന്മാരുണ്ട്. മയ്യിത്തിന്‍റെ കുടുംബങ്ങളുടെ മനോനില പരിഗണിച്ചും മയ്യിത്തിനെ ആദരിക്കുന്നതിന്‍റെ ഭാഗമായും ഈ അഭിപ്രായം അനുകരിക്കലാവും ഉചിതമെന്ന് (ശർവാനി 4-176) കാണാം. ചോ : മാതാപിതാക്കൾ /ജേഷാടാനുജന്മാര് /മക്കൾ മയ്യിത്ത് നിസ്കാരത്തിന് ഇമാമായി നിൽകേണ്ടവർ ആരൊക്കെയാണ്..? ചില സ്ഥലങ്ങളിൽ മഹല്ല് ഖത്തീബ് പിന്നിലാക്കി. നിസ്കാരം തന്നെ മുറപോലെ നിസ്കരിക്കാത്തവർ ഇമാമായിട്ടും നിൽക്കുന്നത് കാണാം. ദീനിയായ മക്കളാണെങ്കിൽ ഇമാമായി നിൽകാമോ..? ഉ : മയ്യിത്ത് നിസ്കാരത്തിന് ഇമാമത്ത് നിൽക്കാൻ പ്രാമുഖ്യം നൽകപ്പെടേണ്ട ഓർഡർ ഇപ്രകാരമാണ്: പിതാവ്, പിതാവിന്റെ പ്രതിനിധിയായ ബന്ധു, പിതാമഹൻ, മകൻ, മകന്റെ മകൻ, സഹോദരൻ, സഹോദര പുത്രൻ, പിതൃ സഹോദരൻ... ഈ പറയപ്പെട്ടവരുടെയൊക്കെ പ്രതിനിധികളായ ബന്ധുക്കൾ തുടങ്ങിയവരാണ്. മയ്യിത്ത് നിസ്കാരം കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് മയ്യിത്തിന് വേണ്ടി ദുആ ചെയ്യുകയെന്നതാണ്. അടുത്ത ബന്ധുക്കൾക്ക് മയ്യിത്തിന്റെ വേർപാടിൽ വേദനയും മാനസിക പ്രയാസവും ഉണ്ടാകുന്നത് കൊണ്ട് അവരുടെ പ്രാർത്ഥന ഉത്തരം കിട്ടാൽ കൂടുതൽ സാധ്യതയുള്ളതാണ് എന്നതിനാലാണ് മയ്യിത്ത് നിസ്കാരത്തിൽ അടുത്ത ബന്ധുക്കൾക്ക് പ്രാമുഖ്യം നൽപ്പെടൽ സുന്നത്തായത്... എന്നാൽ ബന്ധുക്കളുടെ സമ്മതത്തോടെ പള്ളിയിലെ ഇമാമിനേയോ നാട്ടിലെ മറ്റു സ്വാലിഹായ വ്യക്തികളേയോ അതിനായി തെരഞ്ഞെടുക്കുന്നതിന് വിരോധമില്ല. ചില സ്വഹാബാക്കൾ അങ്ങനെ ചെയ്തിരുന്നു... (ഫത്ഹുൽ മുഈൻ, ഇആനത്ത്) മയ്യിത്തിന് വേണ്ടിയുള്ള പ്രാർത്ഥന സ്വീകരിക്കപ്പെടാൻ കൂടുതൽ സാധ്യതയുള്ളത് കൊണ്ടാണ് ബന്ധുക്കൾക്ക് ഇമാമത്തിൽ പ്രാമുഖ്യം നൽകപ്പെടുന്നത് എന്ന് വരുമ്പോൾ സമയത്തിന് നിസ്കാരിക്കാത്തവരേയും ദിനീ ചിട്ടയില്ലാത്തവരേയും അവർ എത്ര അടുത്തവരാണെങ്കിലും മാറ്റിനിർത്തണമെന്ന് വ്യക്തമാണല്ലോ. ചോ : കട്ടിലില്‍ ഏതു ദിശയിലേക്കാണ് മയ്യിത്തിനെ കിടത്തേണ്ടത്? ഒന്ന് വിശദീകരിക്കാമോ..? ഉ : ഒരാള്‍ മരിച്ചുകഴിഞ്ഞാല്‍ പിന്നീട് എങ്ങനെയാണ് കിടത്തേണ്ടത് എന്ന് കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ഏറ്റവും ശ്രേഷ്ഠമായ രൂപം, മുഖം ഖിബലയിലേക്ക് തിരിച്ച് വലതുഭാഗത്തിന്മേല്‍ ചെരിച്ചു കിടത്തലാണ്. അത് പ്രയാസമാവുന്ന സമയത്ത്, കാലുകളും മുഖവും ഖിബലയിലേക്ക് ആവും വിധം മലര്‍ത്തികിടത്തലാണ് നല്ലത്. അങ്ങനെ കിടത്തുമ്പോള്‍ മുഖം ഖിബലയിലേക്ക് നേരെയാവാന്‍ തലക്ക് താഴെ എന്തെങ്കിലും വെച്ച് അല്‍പം ഉയര്‍ത്തലും സുന്നത്താണ്. ചെരിച്ച് കിടത്തിയാല്‍ വീഴാന്‍ സാധ്യതയുണ്ടെന്നതിനാലും ബന്ധുക്കള്‍ക്കും മറ്റും കാണാന്‍ കൂടുതല്‍ സൗകര്യപ്പെടുമെന്നതിനാലും ഈ രൂപത്തിലാണ് സാധാരണ കിടത്താറുള്ളത്. പണ്ട് മുതലേ ഇങ്ങനെയാണ് ചെയ്തുപോരാറുള്ളതെന്ന് ശറഹുല്‍മുഹദ്ദബ് എന്ന ഗ്രന്ഥത്തില്‍ ഇമാം നവവി (റ) പ്രത്യേകം പറയുന്നുണ്ട്. മരണം ആസന്നമായാല്‍ തന്നെ ഈ രൂപത്തില്‍ കിടത്തല്‍ സുന്നത്താണ്. ചോ : മയ്യിത്ത് പരിപാലനത്തിന്റെ രൂപം വിവരിക്കാമോ..? ഉ : മുസ്‍ലിംകള്‍ പരസ്പരമുള്ള കടമകളില്‍ ഏറെ പ്രധാനപ്പെട്ടതും പുണ്യമുള്ളതുമാണ് മയ്യിത്ത് പരിപാലനം. താഴെ വിവരിക്കും പ്രകാരമാണ് ശരീഅത് അതിനെ വിശദീകരിച്ചത്... മരണം ആസന്നമായാല്‍ വലത് ഭാഗത്തിന്റെ മേല്‍ ഖിബ്‍ലയിലേക്ക് ചെരിച്ചു കിടത്തുക. സ്ഥലപരിമിതി കാരണമോ മറ്റോ അതിനു സാധിക്കാതെ വന്നാല്‍ മലര്‍‍ത്തിക്കിടത്തി മുഖവും കാല്പാദവും ഖിബ്ല‍യിലേക്ക് ആക്കുക. അതിന് സൗകര്യമാവാന്‍ തല ഉയർത്തി വെക്കുന്നത് നല്ലതാണ്. വെള്ളം നല്‍കുക ലാഇലാഹ ഇല്ലല്ലാഹ് എന്ന് തല്ഖീന്‍ ചൊല്ലിക്കൊടുക്കുക. അവനു സമീപം യാസീന്‍ പാരായണം ചെയ്യുക. മരണം സംഭവിച്ചാല്‍ കണ്ണുകള്‍ അടച്ച് കൊടുക്കുക. താടി കെട്ടുക. സന്ധികള്‍ മടക്കിയും നിവർത്തിയും ലോലമാക്കുക. ധരിച്ച വസ്ത്രം ഔറത് കാണാത്ത വിധം ഊരി മാറ്റി മറ്റൊരു വസ്ത്രം കൊണ്ട് ശരീരം മറക്കുക. വയറ്റിന് മുകളില്‍ ഭാരമുള്ള എന്തെങ്കിലും വെക്കുക. കട്ടില്‍ പോലോത്ത ഭൂമിയുടെ ഈർപ്പം തട്ടാത്ത വിധമുള്ള ഉയർന്ന സ്ഥലത്ത് കിടത്തുക. (മരണം ആസന്നമായവനെ കിടത്തിയത് പോലെത്തന്നെയാണ് കിടത്തേണ്ടത്) പെട്ടെന്ന് തന്നെ കുളിപ്പിക്കുകയും നിസ്കരിക്കുകയും മറമാടുകയും ചെയ്യുക. കുളിപ്പിക്കുന്ന സ്ഥലത്ത് വാസനയുള്ളതെന്തെങ്കിലും പുകപ്പിക്കുക (മരണം സംഭവിച്ചത് മുതല്‍ തന്നെ ഇത് ചെയ്യല്‍ സുന്നത്താണ്) തണുത്ത വെള്ളമാണ് കുളിപ്പിക്കാന്‍ ഉപയോഗിക്കേണ്ടത്. ആവശ്യമെങ്കില്‍ മാത്രം ചൂടുവെള്ളമുപയോഗിക്കാം. ഉയർന്ന സ്ഥലത്ത് വെക്കുക. ഖമീസ് പോലോത്തത് കൊണ്ട് മയ്യിത്തിന്റെ ശരീരം മറക്കുക. മയ്യിത്തിനെ, കുളിപ്പിക്കുന്നവന്റെ കാൽമുട്ടില്‍ ചാരി ഇരുത്തി ഇടത് കൈ കൊണ്ട് വയറ്റത്ത് ലോലമായി തടവുക. (വയറ്റിലുള്ളതൊക്കെ പുറത്ത് വരാനാണ് ഇങ്ങനെ ചെയ്യുന്നത്) ഈ അവസരത്തില്‍ കുളിപ്പിക്കുന്നവന്റെ സഹായി വെള്ളമൊഴിച്ച് കൊണ്ടേയിരിക്കണം. മലര്‍ത്തിക്കിടത്തി കയ്യില്‍ ശീല ചുറ്റി ശൗച്യം ചെയ്തു കൊടുക്കുക. കൈ കഴുകിയതിന് ശേഷം മറ്റൊരു ശീല ചുറ്റി ഇടത് കയ്യിന്റെ ചൂണ്ടു വിരല്‍ കൊണ്ട് പല്ലും മൂക്കിന്റെ ദ്വാരങ്ങളും വൃത്തിയാക്കുക. നിസ്കാരത്തിന് വുളൂഅ്‌ എടുക്കുന്ന പോലെ വുളൂഅ്‌ എടുത്ത് കൊടുക്കുക. തല, താടി എന്നിവ താളിയോ സോപ്പോ ഉപയോഗിച്ച് കഴുകുക. താടിയും മുടിയും വാർന്ന് വെക്കുക. മുടിയും രോമവും പറിഞ്ഞ് പോരാതിരിക്കാന്‍ ശ്രദ്ധിക്കണം. പറിഞ്ഞ് പോന്നാല്‍ തന്നെ അത് മയ്യിത്തിന്റെ കഫനില്‍ വെക്കേണ്ടതാണ്. വലതു വശവും തുടർന്ന് ഇടതു വശവും കഴുകുക (തല മുതല്‍ കാല്‍‍ വരെ). ശേഷം ഇടത് ഭാഗത്തേക്ക് ചെരിച്ച് കിടത്തി പുറം ഭാഗത്ത് വലത് വശവും പിന്നെ വലത് ഭാഗത്ത് ചെരിച്ച് കിടത്തി ഇടത് ഭാഗവും കഴുകുക. മൂന്ന് പ്രാവശ്യം കഴുകല്‍ സുന്നത്താണ്. അത് കൊണ്ട് ശുദ്ധിയായില്ലെങ്കില്‍ അഞ്ച് ഏഴ് ഇങ്ങനെ എണ്ണം വർദ്ധിപ്പിക്കാവുന്നതാണ്. (ഒറ്റ സംഖ്യയാക്കല്‍ സുന്നത്താണ്) ഒന്നാമത്തെ കഴുകലില്‍ താളിയോ സോപ്പോ ഉപയോഗിക്കുക. താളിയുടേയോ സോപ്പിന്റേയോ അംശം കഴുകിക്കളഞ്ഞതിനു ശേഷം നല്ല വെള്ളം മൂന്ന് പ്രാവശ്യം ഒഴിക്കുക. ഈ മൂന്ന് പ്രാവശ്യത്തില്‍ അല്പം കർപൂരം ഉപയോഗിക്കല്‍ സുന്നത്താണ്. സന്ധികള്‍ മയപ്പെടുത്തി വെള്ളം തുണി കൊണ്ട് തുടച്ച് കളയുക. സ്ത്രീയുടെ മുടി മൂന്നായി (ആവശ്യമനുസരിച്ച് ഒറ്റയായി എണ്ണം വര്‍ദ്ധിപ്പിക്കാവുന്നതാണ്) ഭാഗിച്ച് പിന്‍‌‌‌ഭാഗത്തേക്കിടുക. പുരുഷനെ പുരുഷനും സ്ത്രീയെ സ്ത്രീയുമാണ് കുളിപ്പിക്കേണ്ടത്. എന്നാല്‍ ഭാര്യയെ ഭര്‍ത്താവിനും ഭര്‍ത്താവിനെ ഭാര്യക്കും കുളിപ്പിക്കാവുന്നതാണ്. നിസ്കാരത്തിന് ഇമാമത്ത് നില്‍കാന്‍ ഏറ്റവും ബന്ധപ്പെട്ട പുരുഷന്മാര്‍ തന്നെയാണ് പുരുഷന്മാരെ കുളിപ്പിക്കേണ്ടതും. സ്ത്രീയെ അവളുടെ അടുത്ത കുടുംബക്കാരും. കഫന്‍ ചെയ്യല്‍ പുരുഷനെ മൂന്ന് വെള്ള തുണിയില്‍ കഫന്‍ ചെയ്യലാണ്‌ ഏറ്റവും ഉത്തമം. സ്ത്രീയെ അഞ്ച് വസ്ത്രങ്ങളിലാണ്‌ കഫന്‍ ചെയ്യേണ്ടത്. ഒരു നിസ്ക്കാരക്കുപ്പായം, മക്കന, തുണി, ചുറ്റാനുള്ള രണ്ട് തുണികള്‍ എന്നിവയാണവ. ഏറ്റവും വലിയ തുണി ആദ്യം വിരിക്കുക. ശേഷം അതില്‍ കര്‍പ്പൂരം വിതറുകയും ഊദ് പോലോത്തത് കൊണ്ട് പുകപ്പിക്കുകയും ചെയ്യുക. പിന്നെ രണ്ടാമത്തേതും മൂന്നാമത്തേതും ഇതു പോലെ ചെയ്യുക. മയ്യിത്തിന്റെ ശരീരത്തില്‍ സുഗന്ധം പൂശുക. മയ്യിത്തിനെ അതിനു മുകളില്‍ മലര്‍ത്തിക്കിടത്തുക. അവന്റെ ചന്തികള്‍ക്കിടയില്‍ പഞ്ഞി വെച്ച് ശീല കൊണ്ട് ചന്തി കെട്ടുക. മയ്യിത്തിന്റെ എല്ലാ ദ്വാരങ്ങളിലും പഞ്ഞി വെക്കുക. ശേഷം ഓരോ തുണിയും സാധാരണ ജീവിച്ചിരിക്കുന്നവന്‍ തുണി ധരിക്കുന്ന പോലെ ചുറ്റുക. അഥവാ ആദ്യം ഇടത് ഭാഗത്തുള്ളത് വലത്തോട്ടും ശേഷം വലത് ഭാഗത്തുള്ളത് ഇടത്തോട്ടും ചുറ്റുക. ഇങ്ങനെ ഓരോ തുണിയും ചെയ്യുക. ബാക്കി വരുന്ന ഭാഗം കാല്‍ഭാഗത്തും തലഭാഗത്തുമായി കൂട്ടി വെക്കുക. അഴിയാതിരിക്കാന്‍ കെട്ടിടുകയും ചെയ്യണം. മയ്യിത്ത് കൊണ്ട് പോവല്‍ രണ്ട് രൂപത്തിലാണ് മയ്യിത്ത് ചുമക്കേണ്ടത്. ഒന്ന്: മൂന്നു പേരാണ് ഇതില്‍ പങ്കെടുക്കേണ്ടത്. ഒരാള്‍ മുന്നില്‍ നിന്ന് മയ്യിത്ത് കട്ടിലിന്റെ രണ്ട് കോലുകള്‍ തന്റെ ഇരു ചുമലുകളിലും ചുമക്കുക. രണ്ട് പേര്‍ പിന്നില്‍ നിന്ന് ഓരോ കോലുകള്‍ ഒരാള്‍ ഇടത് തോളിലും മറ്റേ ആള്‍ വലത് തോളിലും ചുമക്കുക. രണ്ട്: നാല് പേര്‍ പങ്കെടുക്കുക, മുന്നില്‍ രണ്ട് പേരും പിന്നില്‍ രണ്ട് പേരും നിൽക്കുക. ഒരാള്‍ വലത് തോളിലും മറ്റേ ആള്‍ ഇടത് തോളിലും ചുമക്കുക. മയ്യിത്ത് നിസ്കാരം ഫര്‍ള് കിഫായയാണ്. മയ്യിത്ത് നിസ്കാരത്തില്‍ സാധാരണ മറ്റു നിസ്കാരങ്ങളിലെ പോലെ ശുദ്ധിയുണ്ടാവുക, ഔറത് മറക്കുക തുടങ്ങിയ നിബന്ധനകളൊക്കെ ബാധകമാണ്. ഏഴ് ഘടകങ്ങളാണ് മയ്യിത്ത് നിസ്കാരത്തിനുള്ളത്. ഒന്ന്: നിയ്യത്. ഈ മയ്യിത്തിന്റെ മേല്‍ ഞാൻ ഫര്‍ളായ നിസ്കാരം നിര്‍വഹിക്കുന്നുവെന്നോ പേര് പറഞ്ഞുകൊണ്ട് ഇന്ന ആളുടെ മേല്‍ ഞാന്‍ ഫര്‍ളായ നിസ്കാരം നിര്‍വഹിക്കുന്നു എന്നോ കരുതേണ്ടതാണ്. ഇമാം നിസ്കരിക്കുന്ന മയ്യിത്തുകളുടെ മേല്‍ ഞാന്‍ ഫര്‍ളായ നിസ്കാരം നിര്‍വ്വഹിക്കുന്നു എന്ന് കരുതിയാലും മതിയാവുന്നതാണ്. രണ്ട്: കഴിവുള്ളവന്‍ നില്‍ക്കല്‍. സാധിക്കാത്ത പക്ഷം, ഇരുന്നോ കിടന്നോ നിസ്കരിക്കാവുന്നതാണ്. മൂന്ന്: നാല് തക്ബീറുകള്‍. ഓരോ തക്ബീറിലും കൈകള്‍ ചുമലിന് നേരെ ഉയര്‍ത്തലും ശേഷം നെഞ്ചിന് താഴെ വെക്കലും സുന്നത്താണ്. നാല്: ഒന്നാം തക്ബീറിനു ശേഷം ഫാതിഹ ഓതല്‍. വജ്ജഹ്തു സുന്നതില്ല. അഞ്ച്: രണ്ടാം തക്ബീറിന് ശേഷം റസൂൽ ﷺ യുടെ മേല്‍ സ്വലാത് ചൊല്ലല്‍. നിസ്കാരത്തില്‍ ചൊല്ലുന്ന ഇബ്റാഹീമിയ്യ സ്വലാത് ആണ് ഉത്തമം. ആറ്: മൂന്നാം തക്ബീറിന് ശേഷം മയ്യിത്തിന് വേണ്ടി ദുആ ചെയ്യല്‍. اللهمُّ اغفرْ لهُ وارْحَمْه പോലോത്ത ഏത് ദുആയും മതിയാവുന്നതാണ്. اللهم اغفر له وارحمه، واعف عنه وعافه، وأكرم نزله، ووسع مدخله، واغسله بالماء والثلج والبرد، ونقه من الخطايا كما ينقى الثوب الابيض من الدنس، وأبدله دارا خيرا من داره، وأهلا خيرا من أهله، وزوجا خيرا من زوجه، وأدخله الجنة، وأعذه من عذاب القبر وفتنته ومن عذاب النار. എന്നതാണ് ഹദീസുകളില്‍ വന്ന ദുആ. മയ്യിത്ത് ചെറിയ കുട്ടികളാണെങ്കില്‍, اللهم اجعله فرطا لابويه، وسلفا وذخرا وعظة واعتبارا وشفيعا، وثقل به موازينهما، وأفرغ الصبر على قلوبهما، ولا تفتنهما بعده، ولا تحرمهما أجره എന്ന് കൂടി ദുആ ചെയ്യല്‍ പ്രത്യേകം സുന്നത്താണ്. മേല്പറഞ്ഞ ദുആകളിലെല്ലാം മയ്യിത്ത് സ്ത്രീ ആണെങ്കില്‍ ലഹു തുടങ്ങിയവയിലെ സർവ്വകനാമങ്ങളെ ലഹാ (സ്ത്രീലിംഗം) എന്നാക്കിയും കൂടുതല്‍ മയ്യിത്തുകളുണ്ടെങ്കില്‍ ലഹും (ബഹുവചനം) എന്നാക്കിയും പറയേണ്ടതാണ്. ഏഴ്, നാലാം തക്ബീറിന് ശേഷം സലാം വീട്ടല്‍. സലാമിന് മുമ്പായി اللهمّ لاَ تحْرمنَا أَجْرَه ولا تفْتِنّا بعده واغفرْ لنا وله എന്ന് ദുആ ചെയ്യലും സുന്നത്താണ്. കാരണമില്ലാതെ, ഇമാമിനേക്കാള്‍ ഒരു തക്ബീര്‍ കൊണ്ട് പിന്തിയാല്‍ (ഉദാ-ഇമാം മൂന്നാമത്തെ തക്ബീര്‍ ചൊല്ലിയപ്പോഴും മഅ്മൂം രണ്ടാം തക്ബീര്‍ ചൊല്ലിയിട്ടില്ല) മയ്യിത്ത് നിസ്കാരം ബാതിലാവുമെന്നാണ് കർമ്മശാസ്ത്ര നിയമം. മറഞ്ഞ മയ്യിത്തിന് മേലിലാവുമ്പോഴും ഇതുതന്നെയാണ് വിധി. മറഞ്ഞ മയ്യിത്തിന് മേലിലാവുമ്പോള്‍ നിയ്യത്തില്‍ അയാളുടെ പേര് പറഞ്ഞ് അയാളുടെ മേല്‍ നിസ്കരിക്കുന്നു എന്നോ ഇമാം നിസ്കരിക്കുന്ന മയ്യിത്തുകളുടെ മേല്‍ നിസ്കരിക്കുന്നു എന്നോ കരുതേണ്ടതാണ്. കുളിപ്പിച്ച് കഴിഞ്ഞ ശേഷമേ മയ്യിത്തിന് മേല്‍ നിസ്കരിക്കാവൂ എന്നതും പ്രത്യേകം ഓർക്കേണ്ടതാണ്. മയ്യിത്ത് നിസ്കാരത്തില്‍ ഇമാമിനോടൊപ്പം തക്ബീര്‍ സമയത്ത് എത്തിയിട്ടില്ലാത്ത മസ്ബൂഖ്, ഇമാം രണ്ടാം തക്ബീര്‍ ചൊല്ലിയാല്‍ ഫാതിഹ പൂർത്തിയാക്കാതെ ഇമാമിനോടൊപ്പം തക്ബീര്‍ ചൊല്ലേണ്ടതാണ്. ഇമാം രണ്ടാം തക്ബീര്‍ ചൊല്ലിയ ശേഷം വന്ന് തുടരുന്നവര്‍ (മസ്ബൂഖ്), അവരുടെ ക്രമം പ്രകാരം ഇമാമിനോടൊപ്പം നിസ്കരിക്കേണ്ടതാണ്. അഥവാ, രണ്ടാം തക്ബീറിലാണ് തുടര്‍ന്നതെങ്കില്‍, ഇമാം ഓതുന്നത് സ്വലാത് ആണെങ്കിലും മസ്ബൂഖ് ആയ മഅ്മൂം ഓതേണ്ടത് ഫാതിഹയാണ്. ആ രൂപത്തിലും, മഅ്മൂം ഫാതിഹ പൂർത്തിയാക്കുന്നതിന് മുമ്പ് ഇമാം അടുത്ത തക്ബീര്‍ ചൊല്ലിയാല്‍ ഫാതിഹ നിർത്തി ഇമാമിനോടൊപ്പം തക്ബീര്‍ ചൊല്ലേണ്ടതാണ്. ഫാതിഹയുടെ ബാക്കിയുള്ള ഭാഗം ഇമാം വഹിക്കുന്നതാണ്. അവസാനം ഇമാം സലാം വീട്ടിയ ശേഷം ബാക്കിയുള്ള തക്ബീറുകളും അവയുടെ ദിക്റുകളും മസ്ബൂഖ് പൂർത്തിയാക്കേണ്ടതാണ്. ഇങ്ങനെ പിന്തി വന്നവരുണ്ടെങ്കില്‍ അവരുടെ നിസ്കാരം പൂർത്തി യാകുന്നത് വരെ മയ്യിത്ത് എടുക്കാതിരിക്കലും സുന്നത്താണ്. പണ്ഡിതര്‍ പ്രത്യേകം പറയുന്നുണ്ട്. നിസ്കാരത്തിലെ ഇമാം യഥാക്രമം മയ്യിത്തിന്റെ (മരണപ്പെട്ട ആളുടെ )പിതാവ്, പിതാമഹന്‍, മകന്‍, മകന്റെ മകന്‍, സഹോദരന്‍, സഹോദരന്റെ മകന്‍, പിതൃവ്യന്‍, പിതൃവ്യന്റെ മകന്‍ എന്നിവരാ‍ണവര്‍. ഖബറില്‍ വെക്കല്‍: ഒരാളുടെ ആഴവും വീതിയുമുള്ള കുഴി കുഴിക്കുക. ഖബറിനടുത്ത് (ഖബറിലേക്ക് വെക്കുന്നതിനു മുമ്പ്) മയ്യിത്ത് വെക്കുമ്പോള്‍ ഖബറില്‍ കാല്‍ വരുന്ന ഭാഗത്താണ് തല വെക്കേണ്ടത്. പുരുഷന്മാരാണ് ഖബറിലേക്ക് ഇറക്കി വെക്കേണ്ടത്. അവരുടെ എണ്ണം ഒന്ന് മൂന്ന് ഇങ്ങനെ ഒറ്റ സംഖ്യ ആയിരിക്കല്‍ സുന്നത്താണ്. നിസ്കരിക്കാന്‍ ഏറ്റവും ബന്ധപ്പെട്ട പുരുഷന്മാരാണ് ഇത് ചെയ്യേണ്ടത്. ഭാര്യയെ ഭർത്താവ് ഖബറിലേക്ക് വെക്കുന്നതാണുത്തമം. കഫനില്‍ കെട്ടിയ കെട്ട് അഴിക്കുക. ഒരു വസ്ത്രം കൊണ്ട് ഖബർമൂടുക. بسم الله وعلى ملة رسول الله എന്ന് പറയുക തുടങ്ങിയവയൊക്കെ സുന്നത്താണ്. വലത് ഭാഗത്തേക്ക് ചെരിച്ച് ഖിബ്‍ലക്ക് മുന്നിട്ടാണ് കിടത്തേണ്ടത്. മണ്ണ് വീഴാത്ത വിധം ഖബറ് കല്ല് കൊണ്ട് അടക്കുക. ശേഷം സന്നിഹിതരായവര്‍ മൂന്ന് പിടി മണ്ണ് വാരിയിടുക. ഒന്നാമത്തേതില്‍ منها خلقناكم എന്നും രണ്ടാമത്തേതില്‍ وفيها نعيدكم എന്നും മൂന്നാമത്തേതില്‍ ومنها نخرجكم تارة أخرى എന്നും പറയല്‍ സുന്നത്താണ്. ഖബറ് മൂടിയതിനു ശേഷം അതിന്മേില്‍ വെള്ളം കുടയല്‍ സുന്നത്താണ്. തല ഭാഗത്ത് കല്ല് വെക്കുക. ചെടി പോലോത്തത് കുത്തുക മറമാടി കഴിഞ്ഞതിനു ശേഷം അവന് വേണ്ടി തസ്ബീത് ചൊല്ലുകയും തല്ഖീന്‍ ചൊല്ലിക്കൊടുക്കുകയും ചെയ്യുക. നാളെ മീസാനിൽ നന്മ ഭാരം കൂടാൻ വേണ്ടിയെങ്കിലും നിങ്ങളോട് ബന്ധപ്പെട്ടവർക്കും, നിങ്ങളുള്ള മറ്റു ഗ്രൂപ്പിലേക്കും ഈ അറിവ് ഫോർവേർഡ് ചെയ്ത് കൊടുക്കുക.. അറിയാനും, പഠിക്കാനും, അതിനനുസരിച്ചു പ്രവർത്തിക്കാനും അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ... ആമീൻ *صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ  عَلَيْهِ وَسَلَّمْ* *صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ  عَلَيْهِ وَسَلَّمْ* *اَللّٰهُمَّ صَلِّ عَلَى مُحَمَّدْ يٰارَبِّ صَلِّ عَلَيْهِ وَسَلِّمْ* ദുആ വസിയ്യത്തോടെ.... ♡ ㅤ     ❍ㅤ      ⎙ㅤ       ⌲ ˡᶦᵏᵉ    ᶜᵒᵐᵐᵉⁿᵗ    ˢᵃᵛᵉ        ˢʰᵃʳᵉ

Comments