
Dr. Bahauddeen Muhammed Nadwi
May 23, 2025 at 12:16 PM
https://www.facebook.com/share/15YGgCqYLW/
ദാറുല്‍ഹുദാ സംവിധാനത്തിന്റെ ശില്‍പികളില്‍ പ്രധാനിയും നിര്യാണം വരെ സ്ഥാപനാധ്യക്ഷനുമായിരുന്ന ഉസ്താദ് സി.എച്ച് ഐദറൂസ് മുസ്‌ലിയാരുടെ വേര്‍പാടിന്റെ 32 ആണ്ടുകള്‍ പിന്നിട്ടിരിക്കുകയാണ്.
എന്റെ അഭിവന്ദ്യഗുരുശ്രേഷ്ഠരും ശ്വശുരനുമായ ഉസ്താദിന്റെ വിയോഗം തീര്‍ത്ത വിടവ് സമുദായത്തിലിപ്പോഴും നികത്തപ്പെടാനാവാതെ കിടക്കുകയാണ്.
കോട്ടക്കലിനടുത്ത് പുതുപ്പറമ്പില്‍, ചീരങ്ങന്‍ മുഹമ്മദ് മുസ്‌ലിയാരുടെയും കരുവള്ളി ഫാഥിമയുടെയും മകനായി 1930 ഡിസംബര്‍ 12-നാണ് ജനനം.
മൗലാനാ അബ്ദുല്‍ ബാരി മുസ്‌ലിയാരുമായി തന്റെ പിതാവിനുണ്ടായിരുന്ന സുദൃഢ ബന്ധം വഴി സി.എച്ച് ഉസ്താദിനു ബാല്യകാലത്ത് തന്നെ അദ്ദേഹവും മറ്റു വലിയ പണ്ഡിതരുമായി വ്യക്തിബന്ധം പുലര്‍ത്താനും സേവനങ്ങള്‍ ചെയ്യാനും അവസരങ്ങളൊരുങ്ങി.
പ്രാഥമിക വിദ്യാഭ്യാസത്തിനും ദര്‍സ് പഠനത്തിനും ശേഷം വെല്ലൂര്‍ ബാഖിയാത്തില്‍ നിന്നാണ് ഉന്നത മതപഠനം പൂര്‍ത്തിയാക്കിയത്.
പിന്നീട് മലപ്പുറം ജില്ലയിലെ ഊരകത്തും തിരുനാവായക്കടുത്ത എടക്കുളത്തും മുദര്‍രിസായി സേവനമനുഷ്ഠിച്ചു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പ്രവര്‍ത്തകനും പ്രചാരകനുമായി കര്‍മനിരതനായി. 1977-ല്‍ സുന്നി മഹല്ല് ഫെഡറേഷന്‍ രൂപീകരിച്ചപ്പോള്‍ സംഘടനയുടെ ചാലകശക്തി തന്നെ താനായിത്തീര്‍ന്നു.
മുപ്പതാം വയസ്സില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പരമോന്നത ബോഡിയില്‍ അംഗമായി.
മഹല്ല് സംവിധാനങ്ങളെ രൂപപ്പെടുത്തുന്നതിലും ജനകീയമാക്കുന്നതിലും ഉസ്താദിന്റെ ഇടപെടലുകള്‍ നിർണായകമായിരുന്നു.
ഉസ്താദിന്റെ എടക്കുളത്തെ ദര്‍സില്‍ ചേര്‍ന്നതു മുതല്‍ ഞങ്ങള്‍ക്കിടയില്‍ ആത്മബന്ധമായി. 1972-ലെ സമസ്തയുടെ തിരുന്നാവായ സമ്മേളനത്തിന്റെ കേന്ദ്ര ബിന്ദുവായി വര്‍ത്തിച്ച ഉസ്താദ്, സമ്മേളനത്തിന്റെ ഓഫീസ് സെക്രട്ടറിയായി എന്നെ നിയമിച്ചു. സംഘടനാ ജീവിതത്തിലും രചനാ മേഖലയിലും ആവോളം പിന്തുണയും പ്രോത്സാഹനവും നല്‍കി. ഒരു വിദ്യാര്‍ത്ഥി എന്നതില്‍ നിന്നു തന്റെ മരുമകന്‍ എന്ന തലത്തിലേക്ക് ഞങ്ങള്‍ക്കിടയിലെ ബന്ധം വഴിമാറി.
എം.എം. ബശീര്‍ മുസ്‌ലിയാര്‍, ഡോ. യു.ബാപ്പുട്ടി ഹാജി എന്നിവരോടൊപ്പം ദാറുല്‍ഹുദാ സംവിധാനം രൂപപ്പെടുത്തുന്നതില്‍ ഉസ്താദിന്റെ ഇടപെടലുകള്‍ നിര്‍ ണായകമായിരുന്നു. അദ്ദേഹത്തിന്റെ, സുചിന്തിതമായ പല തീരുമാനങ്ങളും സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായിട്ടുണ്ട്. ശിലാസ്ഥാപനാനന്തരം ഏതു പ്രായക്കാര്‍ക്കാണ് പ്രവേശനം നല്‍കേണ്ടത് എന്ന
ചര്‍ച്ചയില്‍ സമസ്തയുടെ അഞ്ചാം ക്ലാസ് പാസായവര്‍ക്കു പ്രവേശനം നല്‍കാം എന്ന ഉസ്താദിന്റെ നിര്‍ദേശമാണ് പ്രാബല്യത്തില്‍ വന്നത്. ബാല്യത്തില്‍ തന്നെ വിദ്യാര്‍ത്ഥികള്‍ക്കു പ്രവേശനം നല്‍കി, നമ്മുടെ ഉള്‍ക്കാഴ്ചകളും സംസ്‌കാരങ്ങളും ജാഗരണങ്ങളും അവര്‍ക്ക് ലഭ്യമാക്കണം എന്നതായിരുന്നു പ്രസ്തുത നിര്‍ദേശത്തിന്റെ കാതല്‍. കാമ്പസിലെ എല്ലാ ദിനചര്യകളിലും തന്റെ അന്ത്യശ്വാസം വരെ അദ്ദേഹം ഇടപെട്ടു.
ദാറുല്‍ഹുദായിലെ പ്രതിവര്‍ഷ മിഅ്‌റാജ് സമ്മേളനം, മാസാന്ത അത്ത്വാസ് റാതിബ്, പ്രതിവാര സ്വലാത്ത് മജ്‌ലിസ്- എല്ലാറ്റിന്റെയും ഉപജ്ഞാതാവ് അദ്ദേഹമായിരുന്നു.
പാണക്കാട് സയ്യിദുമാരെ സ്ഥാപന മേധാവികളും വക്താക്കളുമാക്കിയതും കണ്ണിയത്ത് അഹ്‌മദ് മുസ്‌ലിയാര്‍, ശംസുല്‍ ഉലമാ ഉസ്താദ് ഇ.കെ അബൂബക്ര്‍ മുസ്‌ലിയാര്‍ എന്നിവരെ കാമ്പസിലെത്തിച്ചതും കെ.ടി മാനു മുസ്‌ലിയാര്‍, ആനക്കര സി. കോയക്കുട്ടി മുസ്‌ലിയാര്‍ അടക്കമുള്ള സമസ്ത പണ്ഡിതരെ പരീക്ഷാബോര്‍ഡില്‍ നിയമിച്ചതും തന്റെ വിയോഗത്തിന്റെ തൊട്ടു മുന്‍പായി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരെ സ്ഥാപനത്തിന്റെ മുഴുസമയ പ്രിന്‍സിപ്പാളാക്കിയതും അദ്ദേഹം മുന്‍കൈയെടുത്തായിരുന്നു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ വൈ.പ്രസിഡന്റായിരുന്ന ഉസ്താദ് മരണം വരെ ദാറുല്‍ഹുദായുടെ അധ്യക്ഷനായി. സമസ്ത പരീക്ഷാബോര്‍ഡ് ചെയര്‍മാന്‍, ജംഇയ്യത്തുല്‍ മുഅല്ലീമിന്‍-ബാഫഖി യതീംഖാന- മര്‍ക്കസുത്തര്‍ബിയ വൈസ് പ്രസിഡന്റ്, സുന്നി മഹല്ല് ഫെഡറേഷന്‍, വിദ്യാഭ്യാസ ബോര്‍ഡ്, പട്ടിക്കാട് ജാമിഅ നൂരിയ്യ നിര്‍വാഹക സമിതി അംഗം തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു.
തന്റെ ആദര്‍ശവും സംഘടനാ പ്രതിബദ്ധതയും വാക്കുകളിലും പേജുകളിലും ചുരുക്കാതെ, അകവും പുറവും തെളിഞ്ഞ മനസ്സോടെ ഹൃദയങ്ങളില്‍ നിന്നു ഹൃദയങ്ങളിലേക്കു അദ്ദേഹം പ്രയാണം നടത്തി. സമസ്തയും ദാറുല്‍ഹുദായും സമുദായത്തിന്റേതു കൂടിയാകാന്‍ ഇതു നിമിത്തമായി.
അക്കാലത്ത്, ചിലര്‍ പാരമ്പര്യ സ്നേഹവും ആദര്‍ശവാദവും നടിച്ച് സ്ഥാപനത്തിനെതിരെ നീങ്ങിയപ്പോഴും അകത്തുനിന്നു തുരങ്കം വെച്ചപ്പോഴും അടിപതറാതെ, ദാറുല്‍ഹുദാ സംവിധാനത്തെ ചലിപ്പിച്ചത് ഉസ്താദിന്റേതടക്കം വിപ്ലവാത്മകമായ നീക്കങ്ങളായിരുന്നു.
ലാളിത്യത്തോടെ, വിനയാന്വിതനായി, സൂക്ഷ്മ ജീവിതം നയിച്ച അദ്ദേഹത്തിന്റെ ജീവിതപാഠം പുതിയ കാലത്ത് മാതൃകയാക്കപ്പെടേണ്ടതുണ്ട്. സര്‍വശക്തന്‍ ഉസ്താദിന്റെ പാരത്രിക പദവികള്‍ സമുന്നതമാക്കട്ടെ. ആമീന്‍.
Dr. Bahauddeen Muhammed Nadwi
👍
❤️
💚
🤲
11